വടകര എംഡിഎംഎ കേസിൽ വിദേശ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ആവശ്യക്കാരുമായി പ്രതികൾ വിദേശ നമ്പറിലുള്ള വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ബന്ധപ്പെട്ടിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ലഹരി വിൽപ്പനയിൽ ലഭിച്ച പണം ഒടുവിൽ വയനാട് സ്വദേശിയിലേക്കെത്തിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ച വിദേശ നമ്പറുകളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇവ ഇന്റർനെറ്റ് കോളിങ് സേവനങ്ങളിലൂടെയോ വെർച്വൽ നമ്പർ ആപ്പുകളിലൂടെയോ ലഭിച്ചവയാണോ എന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് പരിശോധിക്കുകയാണ്.
അതേസമയം, ലഹരി വിൽപ്പനയിൽ നിന്നുള്ള പണമെല്ലാം ഒരേ കേന്ദ്രത്തിലേക്കാണ് എത്തിയിരുന്നതെന്ന നിർണായക വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ പണം വയനാട് സ്വദേശിയിലേക്ക് കൈമാറിയതായാണ് കണ്ടെത്തൽ. ഇയാളാണ് എംഡിഎംഎയുടെ മൊത്ത വിതരണക്കാരനെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.
ലഹരി വിൽപ്പനയിൽ ലഭിച്ച തുക അറസ്റ്റിലായ ജിജിൻ കുര്യക്കോസിന് കൈമാറുകയും, തുടർന്ന് വയനാട് സ്വദേശി നിർദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് ജിജിൻ പണം മാറ്റിയെന്നുമാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ.വിദേശ നമ്പറുകൾ വഴിയുള്ള ആശയവിനിമയവും പണമൊഴുക്കിന്റെ ശൃംഖലയും കേന്ദ്രീകരിച്ച് കേസിന്റെ മുഖ്യ സൂത്രധാരന്മാരിലേക്ക് എത്താനാണ് പൊലീസിന്റെ ശ്രമം. കേസിൽ അറസ്റ്റിലായ അധ്യാപകരായ കീർത്തന, കാവ്യ, നിഷ്മ, ഡെലിവറി ജീവനക്കാരൻ ജിജിൻ കുര്യക്കോസ് എന്നിവർക്കു പുറമെ കൂടുതൽ പേർ ഈ ശൃംഖലയുടെ ഭാഗമാണോയെന്നും, വയനാട് സ്വദേശിയെ കണ്ടെത്താനായാൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നുമാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
