പുനർജനി ഭവന നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകൾ ലഭിക്കാത്തതിനാലാണ് അന്വേഷണം അവസാനിപ്പിച്ചതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. കേസ് രാഷ്ട്രീയപ്രേരിതമായിരുന്നുവെന്നും വി.ഡി. സതീശന് വ്യക്തിപരമായോ സാമ്പത്തികമായോ യാതൊരു നേട്ടവും ഉണ്ടായിട്ടില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
2018-ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനർജനി ഭവന നിർമാണ പദ്ധതിക്കായി വിദേശത്തുനിന്ന് അനധികൃതമായി ഫണ്ട് സമാഹരിച്ചെന്ന പരാതിയിലായിരുന്നു വിജിലൻസ് അന്വേഷണം. ചാലക്കുടി സ്വദേശി ജയ്സൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.
അന്വേഷണത്തിൽ പദ്ധതിക്കുള്ള ഫണ്ട് എറണാകുളം ആസ്ഥാനമായ മണപ്പാട്ട് ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് ലഭിച്ചതെന്ന് വിജിലൻസ് കണ്ടെത്തി. 2018 നവംബർ 27 മുതൽ 2022 മാർച്ച് 8 വരെ പദ്ധതിക്കായി 1.27 കോടി രൂപ സമാഹരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പുനർജനി സ്പെഷ്യൽ അക്കൗണ്ടും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്‌സിആർഎ, കറന്റ് അക്കൗണ്ടുകളും വഴിയാണ് പണം സ്വീകരിച്ചത്.
എന്നാൽ വിശദമായ പരിശോധനയിലും വി.ഡി. സതീശൻ നേരിട്ട് ഫണ്ട് കൈപ്പറ്റിയതായോ സാമ്പത്തിക ക്രമക്കേട് നടത്തിയതായോ തെളിവുകൾ ലഭിച്ചില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. വിജിലൻസ് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
ഇടത് സർക്കാരിന്റെ കാലത്ത് കേസിൽ സി.ബി.ഐ അന്വേഷണം ശുപാർശ ചെയ്തിരുന്നെങ്കിലും നിലവിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യമില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. വി.ഡി. സതീശന് ആശ്വാസമാകുന്ന തീരുമാനമായെങ്കിലും, വിഷയത്തിൽ രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങൾ തുടരുമെന്നതാണ് സൂചന.
