കോഴിക്കോട് എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക കാവ്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ബി.ആർ.സി.യിലെ താൽക്കാലിക അധ്യാപികയായിരുന്നു കാവ്യ. കേസിൽ നേരത്തെ അധ്യാപിക കീർത്തന പിടിയിലായിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറെടുക്കുകയാണ്.
ലഹരി സംഘങ്ങൾക്ക് സാമ്പത്തിക ഇടപാടുകളിൽ ഇടനിലക്കാരായി പ്രവർത്തിച്ചെന്നാണ് ഇരുവർക്കുമെതിരെയുള്ള പൊലീസ് കണ്ടെത്തൽ. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ലഹരിവസ്തുക്കൾ വാങ്ങാനെത്തുന്നവരിൽ നിന്ന് പണം സ്വീകരിച്ച ശേഷം ലഹരി കൈമാറുന്ന സ്ഥലം അറിയിച്ചുകൊടുക്കുന്നതായിരുന്നു ഇവരുടെ രീതിയെന്നാണ് പൊലീസ് പറയുന്നത്.
അക്കൗണ്ടിലൂടെ നടന്ന ഇടപാടുകൾക്ക് കമ്മീഷനും ഇവർ കൈപ്പറ്റിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തി.ഇരുവരുടെയും പൊലീസ് കസ്റ്റഡി അപേക്ഷ ഉടൻ സമർപ്പിക്കും. അതേസമയം, അധ്യാപികമാർ നിയന്ത്രിച്ചിരുന്നെന്ന് കരുതുന്ന ലഹരി ശൃംഖലയുമായി ബന്ധപ്പെട്ട രണ്ട് പേർ കൂടി പൊലീസ് നിരീക്ഷണത്തിലുണ്ട്. വടകര,കുറ്റ്യാടി, നാദാപുരം മേഖലയിൽ നിരവധി യുവാക്കളും വിദ്യാർത്ഥികളും ഇവരുടെ ഇടപാടുകാരായുണ്ട് എന്ന സംശയത്തിലാണ് പൊലീസ്.അധ്യാപികമാർക്ക് ലഹരി എത്തിച്ചുകൊടുത്തവരെയും കണ്ടെത്തേണ്ടതുണ്ട്. ഇരുവരെയും വിശദമായി ചോദ്യംചെയ്യുന്നതോടെ ഇക്കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പാെലീസ് കരുതുന്നത്.
