സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ അടുത്ത സാമ്പത്തിക വർഷത്തിലും ചെലവ് നിയന്ത്രണം തുടരുമെന്ന വ്യക്തമായ സൂചന നൽകി ധനവകുപ്പ്. 2027-28 സാമ്പത്തിക വർഷത്തെ ബജറ്റ് തയ്യാറാക്കുന്നതിനുള്ള മാർഗനിർദേശ സർക്കുലറിലാണ് വകുപ്പുകൾക്ക് സാമ്പത്തിക അച്ചടക്കം പാലിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. നികുതി, നികുതിയേതര കുടിശികകൾ വേഗത്തിൽ പിരിച്ചെടുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി അതിവേഗം മറികടക്കാനാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അടുത്ത വർഷത്തെയും ബജറ്റ് തയ്യാറാക്കാൻ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. അതിനാൽ പദ്ധതിയേതര ചെലവുകൾ, പ്രത്യേകിച്ച് ശമ്പളമൊഴികെയുള്ള ചെലവുകൾ, ഈ വർഷത്തെ നിലവാരത്തിൽ തന്നെ നിയന്ത്രിക്കാനാണ് നിർദേശം. അടിയന്തര ആവശ്യകതയില്ലാത്ത അറ്റകുറ്റപ്പണികളും പുതിയ ചെലവേറിയ പദ്ധതികളും ഒഴിവാക്കണമെന്നും സർക്കുലർ വ്യക്തമാക്കുന്നു.
ലാഭകരമല്ലാത്ത പദ്ധതികൾ പുതിയ ബജറ്റിൽ ഉൾപ്പെടുത്തരുതെന്നും നിലവിൽ പ്രതീക്ഷിച്ച ഫലം നൽകാത്ത പദ്ധതികൾ അവസാനിപ്പിക്കുന്നതും പരിഗണിക്കണമെന്നും നിർദേശമുണ്ട്. എന്നാൽ അത്തരം പദ്ധതികളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടില്ല. പകരം ആവശ്യമായ മറ്റ് ഒഴിവുകളിലേക്ക് പുനർവിന്യസിക്കാനാണ് സർക്കാർ തീരുമാനം.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഏറ്റവും പ്രധാനമായി നികുതി, നികുതിയേതര വരുമാനങ്ങളിലെ കുടിശിക പിരിച്ചെടുക്കലാണ് ലക്ഷ്യമിടുന്നത്. കുടിശിക ഈടാക്കാൻ സ്വീകരിക്കുന്ന നടപടികളുടെ വിശദമായ പദ്ധതി എല്ലാ വകുപ്പുകളും സമർപ്പിക്കണം. ഈ വർഷത്തെ നികുതി, നികുതിയേതര കുടിശികയുടെ കൃത്യമായ കണക്കുകളും അത് ഈടാക്കാൻ സ്വീകരിച്ച നടപടികളും ധനവകുപ്പിനെ അറിയിക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.
