സസ്പെൻഷനിലായ എം.ആർ. അജിത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം ആരംഭിക്കുന്നു. അന്വേഷണ ചുമതല ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് നൽകും. ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തന കേസിൽ അന്വേഷണത്തിൽ ഇടപെട്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട് ശേഖരിച്ച ഡിജിറ്റൽ തെളിവുകളും മുൻ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളും നടപടിക്ക് ആധാരമാകുമെന്നാണ് വിവരം.
വയനാട്ടിലെ രക്ഷാപ്രവർത്തനത്തിനിടെയായിരുന്നപ്പോഴും കേസ് താൻ നിർദേശിച്ച രീതിയിൽ അവസാനിപ്പിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് എം.ആർ. അജിത് കുമാർ ഡിജിറ്റൽ സന്ദേശം അയച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പ്രതികളെയും അന്വേഷണ ഉദ്യോഗസ്ഥരെയും ഒരുമിച്ചിരുത്തി യോഗം ചേർന്നതിന്റെ തെളിവുകളും അന്വേഷണത്തിൽ ലഭിച്ചു. കേസ് ആദ്യം അന്വേഷിച്ച ഡി വൈ എസ് പി മാരായ തോംസൺ,അരുൺ കെ എസ്, സുനിൽരാജ്, എഡിജിപി ഓഫീസിലെ രണ്ട് ഗ്രേഡ് എസ് ഐമാർ എന്നിവർക്കെതിരെയും വകുപ്പ് തല നടപടി ഉണ്ടാകും.
വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ഡിജിപി യോഗേഷ് ഗുപ്ത റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണം പൂർത്തിയാകുന്നതുവരെ എം.ആർ. അജിത് കുമാറിനെ സ്ഥാനക്കയറ്റത്തിന് പരിഗണിക്കില്ല. കേസുമായി ബന്ധപ്പെട്ട് ചില ഉദ്യോഗസ്ഥർക്കെതിരെയും വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം, സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾക്കെതിരെ നിയമപരമായി നീങ്ങാനാണ് എം.ആർ. അജിത് കുമാറിന്റെ തീരുമാനം. ആദ്യഘട്ടത്തിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനാണ് നീക്കം.സോളാർ കേസ്, സ്വർണക്കടത്ത് കേസ്, ആർ.എസ്.എസ്. നേതാവ് ദത്താത്രേയ ഹൊസബളെയുമായുള്ള കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ വിവാദം തുടങ്ങി മുൻപും വിവിധ ആരോപണങ്ങൾ നേരിട്ട ഉദ്യോഗസ്ഥനാണ് എം.ആർ. അജിത് കുമാർ. ആർ.എസ്.എസ്. നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമായതിനെ തുടർന്ന് 2024-ൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയിരുന്നു.
