കോഴിക്കോട് കുറ്റിക്കാട്ടൂരിൽ അർജന്റീന–ബ്രസീൽ ആരാധകർ തമ്മിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലും ആക്രമണത്തിലും കലാശിച്ചു. വേൾഡ് കപ്പ് 2026 എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ തുടങ്ങിയ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.കുറ്റിക്കാട്ടൂർ മാങ്കുനി സ്വദേശിയും ബ്രസീൽ ആരാധകനുമായ മുഹമ്മദ് ഷാനിസിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ജൂലൈ 16-ന് രാത്രിയായിരുന്നു സംഭവം. വാക്കേറ്റത്തെ തുടർന്ന് അർജന്റീന ആരാധകർ ഷാനിസിനെ മർദിക്കുകയും പിന്നീട് വീടിന് നേരേയും വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിനും നേരെയും ആക്രമണം നടത്തുകയായിരുന്നു.
സംഭവത്തിൽ അർജന്റീന ആരാധകരായ നിഖിൽ, രഞ്ജിത് എന്നിവർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.കായിക മത്സരങ്ങളുടെയോ ആരാധക മത്സരങ്ങളുടെയോ പേരിൽ നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിലൂടെയോ നേരിട്ടോ സംഘർഷത്തിന് പ്രേരിപ്പിക്കുന്നവരെയും ശക്തമായി നേരിടുമെന്നും പൊലീസ് വ്യക്തമാക്കി.
