കോഴിക്കോട് ജില്ലയിൽ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായി 300 ഗ്രാമോളം എംഡിഎംഎ പിടികൂടി. പയ്യാനക്കലിൽ ജിമ്മിന്റെ മറവിൽ ലഹരി വിൽപ്പന നടത്തിയെന്ന കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്രയിൽ നടത്തിയ മറ്റൊരു പരിശോധനയിൽ അന്തർസംസ്ഥാന ലഹരി ശൃംഖലയിലെ കണ്ണിയായ കർണാടക സ്വദേശിയും രണ്ട് കൂട്ടാളികളും എംഡിഎംഎയുമായി പിടിയിലായി.പയ്യാനക്കലിൽ ‘ബാക്ക് ടു ഫിറ്റ്’ എന്ന പേരിൽ പ്രവർത്തിക്കുന്ന ജിമ്മിൽ നിന്നാണ് 250 ഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫും പന്നിയങ്കര പൊലീസും ചേർന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്.
ജിം ഉടമ ജംഷീർ, ഇജാസ്, അർഷാദ് എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരും ബേപ്പൂർ സ്വദേശികളാണ്. അർഷാദ് നേരത്തെയും ലഹരിക്കേസിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.അതേസമയം, ഡാൻസാഫ് നടത്തിയ പ്രത്യേക പരിശോധനയിൽ മലബാറിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ കർണാടക തവക്കര സ്വദേശിയായ മുഹമ്മദ് യാസിൻ, തസ്നീം, സിറാജ് എന്നിവരെ 51 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 8.5 ലക്ഷം രൂപയും പിടിച്ചെടുത്തു. ലഹരി കടത്തിന് ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.പിടിയിലായവർ അന്തർസംസ്ഥാന–അന്തർദേശീയ ലഹരി ശൃംഖലയുമായി ബന്ധമുള്ളവരാണെന്ന സംശയത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
