സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലായ 662 പേരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ നടപടി. ജൂലൈ 8 മുതൽ 13 വരെ പൊലീസ് നടത്തിയ ‘ഡ്രൈവ് സോബർ സ്റ്റേ എലൈവ് ‘എന്ന പ്രത്യേക പരിശോധനയിലാണ് 662 പേർ പിടിയിലായത്.മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡ് അപകടങ്ങൾക്കും അപകടമരണങ്ങൾക്കും ഇടയാക്കുന്നതിൻ്റെ പശ്ചാത്തലത്തിലായിരുന്നു സ്പെഷൽ ഡ്രൈവ് .മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നത് ലക്ഷ്യമിട്ട് തുടങ്ങിയ സ്പെഷ്യൽ ഡ്രൈവിൽ 67,979 വാഹനങ്ങളാണ് പരിശോധിച്ചത് . ഇതിൽ നിയമലംഘനം കണ്ടെത്തിയ 2,936 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ട്രാഫിക് സോണൽ പോലീസ് സൂപ്രണ്ടുമാരുടെ മേൽനോട്ടത്തിൽ ജില്ലാ ട്രാഫിക്ക് നോഡൽ ഓഫീസർമാർ, ട്രാഫിക് എൻഫോഴ്സ്മെന്റ്റ് യൂണിറ്റുകൾ എന്നിവരുടെ സജീവ പങ്കാളിത്ത ത്തോടെയായിരുന്നു സ്പെഷൽ ഡ്രൈവ് നടത്തിയത്.മദ്യപി ച്ച് വാഹനം ഓടിച്ചതിന് പിടിയിലായ 662 പേരുടെ ലൈസൻസാണ് റദ്ദാക്കുക. 5 ദിവസത്തെ പരിശോധനയിൽ ഇത്രയധികം നിയമലംഘകരെ കണ്ടെത്താൻ കഴിഞ്ഞതോടെ വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തീരുമാനം.
സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗം വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാൻ നിർദ്ദേശം നൽകി കഴിഞ്ഞു . ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ റോഡ് സുരക്ഷാ സംരംഭമായ ശുഭയാത്ര വാട്സ്ആപ് നമ്പർ വഴി പൊതുജനങ്ങൾക്ക് അറിയിക്കാനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.
