പരീക്ഷാക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിച്ച് പി.എസ്.സി. അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകളുടെ പകർപ്പുകൾ പി.എസ്.സി കൈമാറി. പകർപ്പ് നൽകാൻ കഴിയാത്ത രേഖകൾ പി.എസ്.സി ആസ്ഥാനത്തെത്തി പരിശോധിക്കാൻ ക്രൈംബ്രാഞ്ചിന് അനുമതിയും നൽകിയിട്ടുണ്ട്. എന്നാൽ ചോദ്യപേപ്പർ തയ്യാറാക്കിയവരുടെ വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമാകുകയാണെങ്കിൽ അതിൽ സഹകരിക്കില്ലെന്ന നിലപാടിലാണ് പി.എസ്.സി.
ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകളിൽ ഒഎംആർ ഷീറ്റുകൾ ഉൾപ്പെടെയുള്ളവയുടെ പകർപ്പുകൾ ഇന്നലെ രാത്രി കൈമാറി. ചില രേഖകളുടെ പകർപ്പുകൾ നൽകുന്നത് പി.എസ്.സിയുടെ രഹസ്യസ്വഭാവവുമായി ബന്ധപ്പെട്ട വിഷയമാണെന്നാണ് കമ്മീഷന്റെ വിശദീകരണം. അതിനാൽ അത്തരം രേഖകളും ഫയലുകളും പി.എസ്.സി ആസ്ഥാനത്തെത്തി പരിശോധിക്കാമെന്നാണ് അന്വേഷണസംഘത്തെ അറിയിച്ചിരിക്കുന്നത്. ഈ നിർദേശത്തോട് ക്രൈംബ്രാഞ്ചും അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, പി.എസ്.സിക്കായി ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നവരുടെ വിവരങ്ങൾ പുറത്തുവിടാനോ അന്വേഷണത്തിന് കൈമാറാനോ കഴിയില്ലെന്നാണ് കമ്മീഷന്റെ നിലപാട്. ഇത് പൂർണമായും രഹസ്യമായി സൂക്ഷിക്കേണ്ട വിഷയമാണെന്നാണ് പി.എസ്.സി വ്യക്തമാക്കുന്നത്.ഇതിനിടെ, ചോദ്യകർത്താക്കളിൽ ചിലർ ഇടത് സംഘടനാ പ്രവർത്തകരാണെന്ന ആരോപണങ്ങളും പരാതികളും ഉയർന്ന സാഹചര്യത്തിൽ ഈ വിഷയത്തിലേക്കും അന്വേഷണം വ്യാപിക്കുമോ എന്നതും നിർണായകമാണ്. അത്തരമൊരു സാഹചര്യം ഉണ്ടായാൽ നിയമപരമായ തർക്കങ്ങൾക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. രേഖകൾ വിശദമായി പരിശോധിച്ച ശേഷമാകും ഏതെല്ലാം വകുപ്പുകൾ ഉൾപ്പെടുത്തി കേസ് മുന്നോട്ടുകൊണ്ടുപോകണമെന്ന് ക്രൈംബ്രാഞ്ച് അന്തിമ തീരുമാനമെടുക്കുക.
