കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾക്ക് തുടക്കമിട്ട് എഐസിസി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി മുതിർന്ന നേതാക്കളുമായി ആദ്യഘട്ട ആശയവിനിമയം ആരംഭിച്ചു. അതിനിടെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നേതാക്കളുടെ യോഗവും ചേർന്നു.പുതിയ അധ്യക്ഷനെ കണ്ടെത്തുമ്പോൾ “ഒരാൾക്ക് ഒരു പദവി” എന്ന മാനദണ്ഡത്തിൽ മാത്രം ഒതുങ്ങാതെ, പാർട്ടിയെയും സർക്കാരിനെയും ഒരുപോലെ ഏകോപിപ്പിക്കാൻ കഴിയുന്ന നേതാവിനാണ് മുൻഗണന നൽകുന്നതെന്നാണ് സൂചന. പാർട്ടി-സർക്കാർ ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം സംഘടനയെ കൂടുതൽ സജീവമാക്കാനും ഹൈക്കമാൻഡ് ലക്ഷ്യമിടുന്നു.
മുതിർന്ന നേതാക്കളുമായുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായതോടെ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ തുടർചർച്ചകൾ വേഗത്തിലാകുമെന്നാണ് വിവരം. പുതിയ കെപിസിസി അധ്യക്ഷന്റെ നേതൃത്വത്തിൽ തന്നെ ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളും പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട നടപടികളും പൂർത്തിയാക്കാനാണ് ആലോചന.ഈ മാസം അവസാനത്തോടെ പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം. മാത്യു കുഴൽനാടൻ, ബെന്നി ബഹനാൻ, അടൂർ പ്രകാശ്, ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ്, ജോസഫ് വാഴക്കൻ എന്നിവരടക്കം നിരവധി പേരുകളാണ് സാധ്യതാപട്ടികയിൽ ചർച്ചയിലുള്ളത്.
