പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ ഡി പരിശോധനയില്‍ ഇന്നും മൗനം തുടര്‍ന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.സി.എം.ആർ.എൽ കേസുമായി ബന്ധപ്പെട്ട അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും നീളാനിടയുള്ള സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മൗനം തുടരുന്നത്. സർക്കാർ അധികാരമേറ്റെടുത്തതിന് പിന്നാലെ തന്നെ ഇത്തരമൊരു വിവാദം രാഷ്ട്രീയ തിരിച്ചടിയാകുമോയെന്ന ആശങ്കയും യുഡിഎഫ് നേതൃത്വത്തിനുണ്ട്.പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ് യുഡിഎഫ് നേതാക്കളിലേക്കുള്ള അന്വേഷണത്തിന്റെ തുടക്കമാകുമെന്ന ആശങ്കയാണ് മുന്നണിക്കുള്ളിൽ. സി.എം.ആർ.എൽ കേസിൽ അന്വേഷണം ശക്തമാകുമ്പോൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെയുള്ള നേതാക്കളിലേക്ക് അന്വേഷണം എത്തുമെന്ന വിലയിരുത്തലുണ്ട്.സി.എം.ആർ.എല്ലിൽ നിന്ന് സംഭാവന സ്വീകരിച്ചതായി ഇരുവരും മുൻപ് സമ്മതിച്ചിരുന്നു. അത് പാർട്ടിക്ക് വേണ്ടിയുള്ള സംഭാവനയാണെന്ന വിശദീകരണം അന്നത്തെ പ്രതിപക്ഷ നേതാവായ വി ഡി സതീശൻ ഉൾപ്പെടെയുള്ള യുഡിഎഫ് നേതൃത്വം ഏറ്റെടുത്തതുമാണ്. ഈ സാഹചര്യത്തിൽ ഇഡിക്കെതിരെ ശക്തമായ പ്രതികരണം നടത്തുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രിയും യുഡിഎഫ് നേതൃത്വവും.
ആവശ്യമുള്ളപ്പോഴൊക്കെ കേന്ദ്ര സർക്കാർ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന അന്വേഷണ ഏജൻസികളെക്കുറിച്ച് പോലും കോൺഗ്രസ് മുഖ്യമന്ത്രിക്ക് പ്രതികരിക്കാനാകുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. എന്നാൽ തൽക്കാലം മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിക്കേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം.
അതേസമയം, ഇഡി റെയ്ഡുമായി ബന്ധപ്പെട്ട് പോലീസിന് സംഭവിച്ച വീഴ്ചകളിൽ മുഖ്യമന്ത്രി അതൃപ്തനാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. എന്നാൽ ഇക്കാര്യം പ്രതികരിച്ചാൽ മറ്റ് വിഷയങ്ങളിലേക്കും ചോദ്യങ്ങൾ നീളുമെന്നതിനാൽ മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നാണ് സൂചന. മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാകും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കുക.
