പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ച ഒന്നര വയസ്സുകാരന്റെ കേസിൽ ചികിത്സാ പിഴവ് സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ടിനെതിരെ സംശയവുമായി കുടുംബം. റിപ്പോർട്ടിൽ ആശുപത്രി മാനേജ്മെന്റിന്റെ സ്വാധീനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് കുട്ടിയുടെ അച്ഛൻ സൂരജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.
അനസ്തേഷ്യ നൽകിയതിന് പിന്നാലെയാണ് ഒന്നര വയസ്സുകാരൻ മരിച്ചത്. ചികിത്സാ പിഴവുണ്ടായോയെന്ന് പരിശോധിച്ച വിദഗ്ധ സമിതി റിപ്പോർട്ടിലാണ് ഇപ്പോൾ കുടുംബം ചോദ്യങ്ങൾ ഉയർത്തുന്നത്. സമിതി യോഗത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന നിലപാട് ഒരംഗം മാത്രമാണ് സ്വീകരിച്ചതെന്നും, എന്നാൽ അന്തിമ റിപ്പോർട്ടിൽ രണ്ട് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയതായി ഉൾപ്പെടുത്തിയതുമാണ് സംശയത്തിന് കാരണമെന്ന് കുടുംബം പറയുന്നു.
റിപ്പോർട്ടിലെ ഭിന്നാഭിപ്രായം പരിഗണിച്ച് സംസ്ഥാന മെഡിക്കൽ കൗൺസിലിന് റിപ്പോർട്ട് കൈമാറാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൗൺസിലിന്റെ പരിശോധനയ്ക്ക് ശേഷമായിരിക്കും തുടർനടപടികൾ. അന്വേഷണം വേഗത്തിലാക്കി സംസ്ഥാനതല വിദഗ്ധ സമിതി അടിയന്തരമായി ചേരണമെന്നും കുടുംബം ആവശ്യപ്പെട്ടു.
