ഇറാനെതിരെ സാമ്പത്തിക സമ്മർദ്ദം കടുപ്പിച്ച് അമേരിക്ക. ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്‌കാസ്റ്റ്’ എന്ന പേരിൽ പുതിയ ഉപരോധ നടപടികൾക്ക് യുഎസ് തുടക്കമിട്ടു. ഇറാനുമായി ബന്ധമുള്ള 60-ഓളം വ്യക്തികൾ, സ്ഥാപനങ്ങൾ, കപ്പലുകൾ എന്നിവയ്ക്കാണ് അമേരിക്കൻ ട്രഷറി ഉപരോധം ഏർപ്പെടുത്തിയത്.
ഡിജിറ്റൽ ആസ്തികൾ, സാങ്കേതികവിദ്യ, സ്വർണം, വ്യോമയാനം, ഷിപ്പിംഗ് തുടങ്ങിയ ഇറാന്റെ നിർണായക മേഖലകളെയാണ് പുതിയ ഉപരോധത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. ഈ മേഖലകളിൽ ഇറാനുമായി വ്യാപാരം നടത്തുന്ന വിദേശ കമ്പനികൾക്കും രാജ്യങ്ങൾക്കും കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.
ഇറാന്റെ സാമ്പത്തിക ശൃംഖലയെ കൂടുതൽ ഒറ്റപ്പെടുത്തുകയാണ് ഉപരോധങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കി. ഇറാന്റെ എണ്ണവരുമാനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, കപ്പലുകൾ, വ്യക്തികൾ എന്നിവരെയും ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കൻ നീക്കത്തിനെതിരെ ഇറാനും ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാൻ രാജ്യത്തെ നേതൃത്വം ജനങ്ങൾക്ക് മാർഗനിർദേശം നൽകുമെന്നും പ്രതിസന്ധിയെ നേരിടാൻ രാജ്യം സജ്ജമാണെന്നും സർക്കാർ വക്താവ് ഫത്തേമെ മൊഹാജെറാനി വ്യക്തമാക്കി.
അമേരിക്കയുടെ സാമ്പത്തിക സമ്മർദം തുടർന്നാൽ ഗൾഫ് മേഖലയിലെ മുഴുവൻ എണ്ണ കയറ്റുമതിയും നിർത്തിവെക്കുമെന്ന് ഇറാൻ സുരക്ഷാ മേധാവി മൊഹ്സൻ റെസായി മുന്നറിയിപ്പ് നൽകി. അമേരിക്കൻ ഉപരോധങ്ങളെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ നടപടികളെ യുദ്ധനടപടിയായി കണക്കാക്കുമെന്നും റെസായി പറഞ്ഞു.
