അർജുൻ ആയങ്കിക്കെതിരെ കടുത്ത നടപടികളിലേക്ക് പൊലീസ്. കാപ്പ ചുമത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി കേസ് ഹിസ്റ്ററി റിപ്പോർട്ട് തയ്യാറാക്കാൻ തുടങ്ങി. റിപ്പോർട്ട് ഈ ആഴ്ച തന്നെ ജില്ലാ കളക്ടർക്ക് കൈമാറാനാണ് പൊലീസിന്റെ നീക്കം. റിപ്പോർട്ട് പരിശോധിച്ച ശേഷമാകും കാപ്പ ചുമത്തുന്നതിൽ അന്തിമ തീരുമാനം.
അതേസമയം, മൊബൈൽ ഫോൺ കണ്ടെത്തുന്നതിനായി ആയങ്കിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് സൈബർ പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകി. തലശ്ശേരി സി.ജെ.എം കോടതിയിലാണ് അപേക്ഷ നൽകിയത്.ഊന്നുകൽ സി.ഐയെ ഭീഷണിപ്പെടുത്തിയ കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താനും പൊലീസ് നീക്കം തുടങ്ങി. ഗുരുതരമായ ക്രിമിനൽ ഭീഷണിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ ചുമത്തും. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയ കേസിൽ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു.
കണ്ണൂരിൽ റിമാൻഡിൽ കഴിയുന്ന ആയങ്കിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എറണാകുളം റൂറൽ പൊലീസും കോടതിയെ സമീപിക്കും. ഇതിനിടെ, ആയങ്കിയെ സഹായിച്ച സുഹൃത്ത് പ്രണവിനായുള്ള തിരച്ചിലും പൊലീസ് ആരംഭിച്ചു.ബുധനാഴ്ച കണ്ണൂരിലെത്തിയ അർജുൻ രണ്ട് ദിവസം തളിപ്പറമ്പിലെ ലോഡ്ജിൽ താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
