പയ്യന്നൂരിന് പിന്നാലെ കണ്ണൂരിലും ഫണ്ട് തട്ടിപ്പ് ആരോപണം സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. പാർട്ടി ഓഫീസ് നിർമ്മാണത്തിനായി സമാഹരിച്ച ഫണ്ടിൽ ക്രമക്കേട് നടത്തിയെന്ന പരാതിയെ തുടർന്ന് കണ്ണൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ഇ. രമേശനെ സ്ഥാനത്ത് നിന്ന് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പ്രത്യേക കമ്മീഷനെ നിയോഗിച്ചു.
കോടിയേരി ബാലകൃഷ്ണന്റെ പേരിൽ പാർട്ടി ഓഫീസ് നിർമ്മിക്കുന്നതിനായി സമാഹരിച്ച ഫണ്ടിലാണ് ക്രമക്കേട് നടന്നതെന്നാണ് പരാതി. ഓഫീസ് നിർമ്മാണത്തിനായി 70 ലക്ഷം രൂപ ചെലവഴിച്ച് കക്കാട് വീടും സ്ഥലവും വാങ്ങിയെങ്കിലും അത് ഇ. രമേശന്റെ പേരിലാണ് രജിസ്റ്റർ ചെയ്തതെന്നാണ് ആരോപണം. പിന്നീട് ഇതേ സ്ഥലം ബാങ്കിൽ പണയംവെച്ച് 30 ലക്ഷം രൂപ വായ്പ എടുത്തതായും പരാതിയിൽ പറയുന്നു.
ഫണ്ട് ശേഖരിക്കുന്നതിനായി ‘കാഴ്ച’ എന്ന പേരിൽ ഫെസ്റ്റിവൽ സംഘടിപ്പിച്ച് സമ്മാനക്കൂപ്പണുകൾ അച്ചടിച്ച് പിരിവ് നടത്തിയിരുന്നു. എന്നാൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകിയില്ലെന്നും, സഹകരണ മേഖലയിലെ ജീവനക്കാരിൽ നിന്നടക്കം പണം പിരിച്ചിട്ടും വരവ്-ചെലവ് കണക്കുകൾ പാർട്ടി കമ്മിറ്റിക്ക് മുന്നിൽ അവതരിപ്പിച്ചില്ലെന്നും പരാതിയിൽ ആരോപിക്കുന്നു.
പരാതി പരിശോധിച്ച പാർട്ടി ആരോപണങ്ങൾക്ക് പ്രാഥമിക അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇ. രമേശനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത്. ഫണ്ട് സമാഹരണത്തിലും സാമ്പത്തിക ഇടപാടുകളിലും ക്രമക്കേട് നടന്നിട്ടുണ്ടോയെന്നത് പ്രത്യേക കമ്മീഷൻ വിശദമായി പരിശോധിക്കുമെന്നാണ് വിവരം.
