കടത്തനാട് സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം കൂടി ചുമത്തണമെന്ന് ആവശ്യപ്പെട്ട് ആത്മഹത്യ ചെയ്ത നിക്ഷേപകൻ ഇബ്രാഹിം ഹാജിയുടെ കുടുംബം രംഗത്ത്. ഇബ്രാഹിം ഹാജിയുടെ ഭാര്യ ഫൗസിയ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിലെ കടുത്ത മനോവിഷമമാണ് ഭർത്താവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പരാതിയിലെ ആരോപണം.സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ആത്മഹത്യാ പ്രേരണ കുറ്റം ഇതുവരെ ചുമത്തിയിട്ടില്ല. സൊസൈറ്റി ഭാരവാഹികളും കേസിലെ പ്രതികളുമായ സുധീർകുമാർ, പ്രീന, റിനീഷ്, ബഷീർ അഹമ്മദ് എന്നിവർക്കെതിരെ ഈ വകുപ്പും ഉൾപ്പെടുത്തി നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
വലിയ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് ഇബ്രാഹിം ഹാജിയെക്കൊണ്ട് 22 ലക്ഷം രൂപ നിക്ഷേപിപ്പിച്ചതെന്നും പിന്നീട് നിക്ഷേപ തുകയും വാഗ്ദാനം ചെയ്ത ലാഭവിഹിതവും നൽകാതെ കബളിപ്പിച്ചതാണ് കടുത്ത മാനസിക സമ്മർദത്തിന് കാരണമായതെന്നും കുടുംബം ആരോപിക്കുന്നു. ഈ സാഹചര്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.അതേസമയം, സൊസൈറ്റിയിൽ 2.16 കോടി രൂപയുടെ സാമ്പത്തിക തിരിമറി നടന്നതായി സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിവിധ പരാതികളിൽ പോലീസ് അന്വേഷണം തുടരുകയാണ്
