പയ്യന്നൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ നിർണായക സംഘടനാ നടപടി. വോട്ട് തിരിമറി ആരോപണത്തെ തുടർന്ന് പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിടാൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ഹരീന്ദ്രനെ താൽക്കാലിക ഏരിയ സെക്രട്ടറിയായി നിയോഗിക്കാനും പുതിയ താൽക്കാലിക ഏരിയ കമ്മിറ്റി രൂപീകരിക്കാനുമാണ് ധാരണ.
സിപിഎമ്മിന്റെ ഉറച്ച രാഷ്ട്രീയ കോട്ടയായി കണക്കാക്കപ്പെട്ടിരുന്ന പയ്യന്നൂരിലെ തോൽവി പാർട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു. ഈ തോൽവിയുടെ ഉത്തരവാദിത്തം വിലയിരുത്തിയതിന്റെ ഭാഗമായാണ് സംഘടനാ നടപടിയിലേക്ക് ജില്ലാ നേതൃത്വം നീങ്ങിയത്.
ഏരിയ കമ്മിറ്റി അംഗങ്ങളിൽ ചിലർ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന വി. കുഞ്ഞികൃഷ്ണന് അനുകൂലമായി വോട്ട് തിരിമറി നടത്തിയെന്നും, സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്നുമായിരുന്നു പ്രധാന ആരോപണം. ഇതേ തുടർന്ന് ജില്ലാ കമ്മിറ്റി രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗം വിശദമായി ചർച്ച ചെയ്ത ശേഷമാണ് ഏരിയ കമ്മിറ്റി പിരിച്ചുവിടാനുള്ള ശുപാർശ അംഗീകരിച്ചത്.
ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട ക്രമക്കേടുകളും പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉന്നയിച്ചാണ് വി. കുഞ്ഞികൃഷ്ണൻ നേരത്തെ സിപിഎം വിട്ടത്. തുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പയ്യന്നൂരിൽ വിജയിക്കുകയും ചെയ്തു.
പുതിയ താൽക്കാലിക ഏരിയ കമ്മിറ്റി നിലവിൽ വന്നതിന് ശേഷം സംഘടനാ പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ നീക്കം. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട കൂടുതൽ നടപടികളും തുടർ വിലയിരുത്തലുകളും വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന.
