ഇടുക്കി ശാന്തൻപാറയിലെ ആനയിറങ്കലിൽ ‘ചക്കക്കൊമ്പൻ’ വീണ്ടും റേഷൻകട തകർത്തു. തുടർച്ചയായി 12-ാം തവണയാണ് ഈ റേഷൻകടയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്. വന്യജീവി ശല്യം രൂക്ഷമായിട്ടും വനംവകുപ്പും റാപ്പിഡ് റെസ്പോൺസ് ടീമും ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ‘ചക്കക്കൊമ്പൻ’ റേഷൻകടയ്ക്ക് മുന്നിലെത്തിയത്. കടയുടെ വാതിലും ഭിത്തിയും തകർത്ത് അകത്തുണ്ടായിരുന്ന അരിയും മറ്റ് ഭക്ഷ്യസാധനങ്ങളും തിന്നാൻ ശ്രമിച്ചു. വിവരമറിഞ്ഞ് നാട്ടുകാർ കൂട്ടത്തോടെ എത്തി ബഹളം വെച്ചതോടെയാണ് കാട്ടാന പിൻവാങ്ങിയത്.
ഇതിന് മണിക്കൂറുകൾ മുമ്പ്, ഇന്നലെ രാത്രി 9.30-ഓടെ തന്നെ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു. അപ്പോൾ നാട്ടുകാർ സംഘടിച്ചാണ് ആനയെ ഓടിച്ചത്. എന്നാൽ അധികം വൈകാതെ പുലർച്ചെയോടെ വീണ്ടുമെത്തിആക്രമണം നടത്തുകയായിരുന്നു. റേഷൻ കടയ്ക്ക് പുറമേ പ്രദേശത്തെ തൊഴിലാളി ലയത്തിനുള്ളിൽ പ്രവർത്തിക്കുന്ന മറ്റൊരു കടയ്ക്ക് നേരെയും ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായിട്ടുണ്ട്.
നിരന്തരമായ കാട്ടാന ശല്യം നേരിടുന്ന ആനയിറങ്കലിൽ സ്ഥിരമായ സുരക്ഷാ സംവിധാനം ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടെന്നാണ് പ്രദേശവാസികളുടെ വിമർശനം. റേഷൻകട 12 തവണ ആക്രമിക്കപ്പെട്ടിട്ടും ഫലപ്രദമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും വലിയ ദുരന്തമുണ്ടാകും മുമ്പ് അടിയന്തര ഇടപെടൽ വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം
