കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ സി.ബി.ഐ പ്രോസിക്യൂഷന് സംസ്ഥാന സർക്കാർ നേരത്തെ അനുമതി നൽകിയ കെ.എ. രതീഷിനെ മൂന്ന് പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരാൻ അനുവദിച്ചതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഗുരുതര അഴിമതി ആരോപണങ്ങൾ നേരിടുന്ന ഒരാളെ സുപ്രധാന തസ്തികകളിൽ തുടരാൻ അനുവദിച്ചതെങ്ങനെയെന്ന് കോടതി ചോദിച്ചു. സംസ്ഥാന സർക്കാരിനും കെ.എ. രതീഷിനും നോട്ടീസ് അയച്ച കോടതി, ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാനും നിർദേശിച്ചു.
കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ സി.ബി.ഐ ഒന്നാം പ്രതിയായി കുറ്റപത്രം സമർപ്പിച്ച കെ.എ. രതീഷിനെതിരായ പ്രോസിക്യൂഷന് സംസ്ഥാന സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. എന്നിട്ടും കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിന്റെ സെക്രട്ടറി, റൂട്രോണിക്സിന്റെ മാനേജിംഗ് ഡയറക്ടർ, കേരള ഖാദി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നീ മൂന്ന് പ്രധാന പദവികളിൽ അദ്ദേഹം തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുപ്രവർത്തകനും അഭിഭാഷകനുമായ കെ.എം. ഷാജഹാൻ ഹൈക്കോടതിയെ സമീപിച്ചത്.
ഗുരുതര അഴിമതി ആരോപണം നേരിടുന്ന ഒരാളെ ഇത്തരം നിർണായക തസ്തികകളിൽ തുടരാൻ അനുവദിക്കുന്നത് പൊതു താൽപര്യത്തിനും ഭരണസുതാര്യതയ്ക്കും വിരുദ്ധമാണെന്നും അദ്ദേഹത്തെ സ്ഥാനങ്ങളിൽ നിന്ന് നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജിയിലെ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി, ഇത്രയും വലിയ അഴിമതി ആരോപണം നേരിടുന്ന ഒരാളെ മൂന്ന് പ്രധാന സ്ഥാനങ്ങളിൽ തുടരാൻ അനുവദിച്ചതിന്റെ അടിസ്ഥാനമെന്താണെന്ന് സർക്കാരിനോട് ചോദിച്ചു. അഴിമതിക്ക് സാധ്യതയുള്ള സുപ്രധാന തസ്തികകളിലാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നതെന്നും കോടതി വാക്കാൽ പരാമർശിച്ചു. ഹർജിയിൽ ഉന്നയിച്ച ആരോപണങ്ങളിൽ ഒരാഴ്ചയ്ക്കകം സംസ്ഥാന സർക്കാർ വിശദീകരണം നൽകണമെന്ന് നിർദേശിച്ച കോടതി, കെ.എ. രതീഷിനും നോട്ടീസ് അയച്ചു.
