തലശ്ശേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ആഭ്യന്തര മന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിടാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്തുന്നതിനാണ് കണ്ണൂർ സൈബർ പോലീസ് അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.
അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടത്. കുറ്റകൃത്യത്തിനായി ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്തുന്നതിനും അർജുൻ ആയങ്കിയെ വിശദമായി ചോദ്യം ചെയ്യുന്നതിനും കസ്റ്റഡി അനിവാര്യമാണെന്നായിരുന്നു പോലീസിന്റെ വാദം.
എന്നാൽ അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ ദേഹപരിശോധനയ്ക്കിടെ പോലീസ് നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നുവെന്നും, വ്യാജ തെളിവുകൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു.കേസിൽ ഉപയോഗിച്ച യഥാർഥ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും, മറ്റൊരു ഫോൺ കൈവശം വെച്ച് അന്വേഷണ സംഘത്തെ വഴിതെറ്റിക്കാനാണ് പ്രതി ശ്രമിച്ചതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.
ഇരു വിഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് തലശ്ശേരി സി.ജെ.എം കോടതി അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടത്. ‘എല്ലാം ചെയ്തത് താനാണ്’ എന്നായിരുന്നു കോടതിയിൽ നിന്ന് പുറത്തേക്കെത്തിയ അർജുൻ ആയങ്കിയുടെ പ്രതികരണം.അതേസമയം, അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ കണ്ടെത്താനുള്ള അന്വേഷണവും പോലീസ് തുടരുകയാണ്. അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്.
