പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയായ ടി. പുരുഷോത്തമന്റെ ഷെഡ് കത്തിച്ച സംഭവത്തിൽ തനിക്കോ സിപിഐഎം പ്രവർത്തകർക്കോ യാതൊരു പങ്കുമില്ലെന്ന് മുൻ എംഎൽഎ ടി.ഐ. മധുസൂദനൻ ആവർത്തിച്ചു. അതേസമയം, സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. പയ്യന്നൂർ ഡിവൈഎസ്പി പി.എൽ. ഷൈജുവിന്റെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം.
സംഭവവുമായി ബന്ധപ്പെട്ട് തന്നെ വ്യക്തിപരമായി ലക്ഷ്യമിട്ട് ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ടി.ഐ. മധുസൂദനൻ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. ഷെഡ് കത്തിച്ചത് താനോ സിപിഐഎം പ്രവർത്തകരോ ആണെന്ന് തെളിവുകളില്ലാതെ ആരോപണം ഉന്നയിക്കുകയാണെന്നും, വി. കുഞ്ഞികൃഷ്ണനും സംഘവും തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേസ് അന്വേഷിക്കാൻ പയ്യന്നൂർ ഇൻസ്പെക്ടർ സി. ബിനുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. പയ്യന്നൂർ ഡിവൈഎസ്പി പി.എൽ. ഷൈജുവാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുക.ടി. പുരുഷോത്തമന്റെ കണ്ടങ്കാളിയിലെ ചെമ്മീൻ കൃഷിസ്ഥലത്തെ ഷെഡിന് ഇന്നലെയാണ് തീയിട്ടത്. സംഭവത്തിന് പിന്നിൽ മുൻ എംഎൽഎ ടി.ഐ. മധുസൂദനനും സിപിഐഎം പ്രവർത്തകരുമാണെന്നാണ് പുരുഷോത്തമന്റെ ആരോപണം. അന്വേഷണം പുരോഗമിക്കുകയാണ്.
