അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിഥിൻ രാജിന്റെ ആത്മഹത്യാ കേസിലെ പ്രതിയായ ഡോ. റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട നടപടികളിലെ വീഴ്ചയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്കെതിരെ ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ മുന്നറിയിപ്പ് നൽകി.
അറസ്റ്റിന്റെ കാരണം രേഖപ്പെടുത്താതിരുന്നത് സുപ്രീംകോടതി മാർഗനിർദേശങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്രയും ഗുരുതരമായ വീഴ്ച പ്രതിയെ രക്ഷിക്കാനാണോ, അല്ലെങ്കിൽ സർക്കാരിനെ അപമാനിക്കാനാണോ, അതോ മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണോ സംഭവിച്ചതെന്ന് ഡിവൈഎസ്പി സുധീറിനോട് കോടതി ചോദിച്ചു. പൊലീസ് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചാൽ ഈ നാട്ടിൽ കോടതിയും നീതിയും ഉണ്ടെന്ന കാര്യം ഓർക്കണമെന്നും ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി.
ഡിവൈഎസ്പിക്കെതിരെ അച്ചടക്ക നടപടി അനിവാര്യമാണെന്നും സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതി ഇടപെടുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. മേൽനോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ്‌പിയെയും കോടതി വിമർശിച്ചു. വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥനെതിരെ എന്ത് നടപടിയാണ് ആരംഭിച്ചതെന്ന് രണ്ടാഴ്ചയ്ക്കകം അറിയിക്കാൻ ക്രൈംബ്രാഞ്ച് എഡിജിപിക്ക് കോടതി നിർദേശം നൽകി.അതേസമയം, കേസിന്റെ വാദത്തിനിടെ മൈക്ക് ഓഫ് ചെയ്ത സർക്കാർ അഭിഭാഷകനെയും കോടതി വിമർശിച്ചു. “മൈക്ക് ഓഫ് ചെയ്യാൻ നിങ്ങൾക്ക് എന്ത് അധികാരമാണ്?” എന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു.
