തിരുവനന്തപുരം കിളിമാനൂരിൽ സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറി എസ്. ജയചന്ദ്രനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് അധ്യാപകൻ രംഗത്ത്. കിളിമാനൂർ സ്വദേശി കെ.എൻ. ഷിബുകുമാറാണ് ഗുരുതര ആരോപണങ്ങളുമായി മുന്നോട്ടുവന്നത്. തന്റെ സാലറി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ലോൺ എടുത്ത ശേഷം തിരിച്ചടച്ചില്ലെന്നും, വിഷയം ചോദ്യം ചെയ്തപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് ഷിബുകുമാറിന്റെ ആരോപണം.ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഷിബുകുമാർ ആദ്യമായി പരാതിയുമായി രംഗത്തെത്തിയത്. തന്റെ രേഖകൾ ഉപയോഗിച്ച് ലോൺ എടുത്ത ശേഷം തിരിച്ചടവ് നടത്താതിരുന്നതായി ചൂണ്ടിക്കാട്ടി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിക്കും പരാതി നൽകിയിരുന്നുവെന്ന് അദ്ദേഹം പറയുന്നു. എന്നാൽ പരാതിയിൽ യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ആരോപണം.
ലോൺ തിരിച്ചടവിനെക്കുറിച്ച് ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും ഷിബുകുമാർ ആരോപിക്കുന്നു. ഇതിന് തെളിവെന്ന നിലയിൽ എസ്. ജയചന്ദ്രൻ ഭീഷണിപ്പെടുത്തുന്നതായി പറയുന്ന ശബ്ദരേഖയും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. ശബ്ദരേഖയുടെ ആധികാരികത സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.അതേസമയം, വിഷയത്തിൽ പ്രതികരണം തേടിയെങ്കിലും എസ്. ജയചന്ദ്രൻ പ്രതികരിക്കാൻ തയ്യാറായില്ല. ആരോപണങ്ങളിൽ സിപിഎം നേതൃത്വവും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
