നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകക്കേസിൽ ചൈൽഡ് ഹെൽപ് ലൈനിനെ മുൻകൂട്ടി വിവരം അറിയിച്ചിട്ടും സമയബന്ധിത നടപടി ഉണ്ടായില്ലെന്ന് ആവർത്തിച്ച് കുഞ്ഞിന്റെ മാതാവ് അഖിലയുടെ കുടുംബം. ചൈൽഡ് ഹെൽപ് ലൈനുമായി അഖിലയുടെ അമ്മ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് കുടുംബം വീണ്ടും ആരോപണങ്ങളുമായി രംഗത്തെത്തിയത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ചൈൽഡ് ഹെൽപ് ലൈൻ താൽക്കാലിക ജീവനക്കാരനെ സ്ഥാനത്ത് നിന്ന് മാറ്റിയതായി വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.
പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്നാണ് കുടുംബത്തിന്റെ നിലപാട്. കുഞ്ഞിനെ ഒഴിവാക്കുമെന്ന് പ്രതിയായ അഷ്‌കർ പലതവണ പറഞ്ഞിരുന്നതായി റീന വെളിപ്പെടുത്തി.അതീവ നിസ്സഹായതയോടെയാണ് കുഞ്ഞിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് റീന ചൈൽഡ് ഹെൽപ് ലൈനിലേക്ക് വിളിച്ചതെന്നും കുടുംബം പറയുന്നു.16 മിനിറ്റ് ദൈർഘ്യമുള്ള ശബ്ദസന്ദേശത്തിൽ അഖിലയും അഷ്‌കറും കുഞ്ഞിനെ മർദിക്കുന്നതായി സംശയമുണ്ടെന്നും കുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്നും റീന വ്യക്തമാക്കിയിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നിട്ടും അടിയന്തര ഇടപെടൽ ഉണ്ടായില്ലെന്നാണ് വിമർശനം.
കേസിൽ നിർണായകമായി കണക്കാക്കപ്പെടുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ശബ്ദരേഖ വിവാദമായതോടെയാണ് ചൈൽഡ് ഹെൽപ് ലൈൻ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായോ എന്ന ചർച്ച ശക്തമായത്.സംഭവത്തിൽ വകുപ്പ് തല പരിശോധന ആരംഭിച്ചതായും പ്രാഥമിക നടപടിയുടെ ഭാഗമായി ബന്ധപ്പെട്ട താൽക്കാലിക ജീവനക്കാരനെ മാറ്റിയതായും മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.ചൈൽഡ് ഹെൽപ് ലൈനിൽ പരാതി അറിയിച്ചതിന് 26 ദിവസങ്ങൾക്കുശേഷമാണ് കുഞ്ഞ് കൊല്ലപ്പെടുന്നത്. മെയ് 2-ന് നെടുമങ്ങാട് പൊലീസിലും പരാതി നൽകിയിരുന്നുവെങ്കിലും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
