തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകൾ അസാധുവാക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നൽകിയ അപ്പീലിൽ ഹൈക്കോടതി നോട്ടീസ് അയച്ചു. സിപിഐഎം പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് നൽകിയ അപ്പീലിലാണ് നടപടി.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ, സംസ്ഥാന സർക്കാർ, 20 ബിജെപി കൗൺസിലർമാർ എന്നിവർക്ക് മൂന്നാഴ്ചയ്ക്കകം മറുപടി നൽകാൻ കോടതി നിർദേശിച്ചു.
കൗൺസിലർമാരുടെ സത്യപ്രതിജ്ഞ നിയമവിരുദ്ധമാണെന്ന് നേരത്തെ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് കണ്ടെത്തിയ സാഹചര്യത്തിൽ, ഇവർ ഇതുവരെ നടത്തിയ എല്ലാ നടപടികൾക്കും നൽകിയ നിയമപരിരക്ഷ റദ്ദാക്കണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം.
അധികാരമില്ലാത്ത കൗൺസിലർമാർ നടത്തിയ സത്യപ്രതിജ്ഞ തുടക്കം മുതൽ അസാധുവാണെന്നും, അതിനാൽ അവർക്ക് വോട്ടവകാശം നിലനിൽക്കില്ലെന്നും എൽഡിഎഫ് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകളും അസാധുവാക്കി പുതുതായി തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമാണ് അപ്പീലിൽ ഉന്നയിച്ചിരിക്കുന്നത്.
