മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയിൽ നിന്ന് 152 അടിയാക്കി ഉയർത്തുമെന്ന പ്രഖ്യാപനം വീണ്ടും ആവർത്തിച്ച് തമിഴ്നാട് സർക്കാരിന്റെ ആദ്യ ബജറ്റ്. കേരളത്തിന്റെ ആശങ്കയായ മുല്ലപ്പെരിയാർ വിഷയത്തിനൊപ്പം യുവജനക്ഷേമം, ലഹരിവിരുദ്ധ പ്രവർത്തനം, കായിക വികസനം, ക്ഷേമപദ്ധതികൾ എന്നിവയ്ക്കും ബജറ്റിൽ വലിയ പ്രാധാന്യം നൽകി.
സംസ്ഥാനത്തെ ജലക്ഷാമം പരിഹരിക്കാനുള്ള പദ്ധതികൾ അവതരിപ്പിക്കുന്നതിനിടെയാണ് മുല്ലപ്പെരിയാർ പരാമർശവും ഉണ്ടായത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തമിഴ്നാട് ബജറ്റുകളിൽ ഈ ആവശ്യം ആവർത്തിച്ചുവരികയാണെങ്കിലും, വിജയ് സർക്കാരിന്റെ കന്നി ബജറ്റിലും അതേ നിലപാട് തുടരുകയാണ്.
വിദ്യാർത്ഥിനികൾക്ക് ബ്രാൻഡഡ് സൈക്കിൾ, വാട്ടർ ബോട്ടിൽ, ഹെൽമറ്റ് എന്നിവയും കോളേജ് വിദ്യാർഥികൾക്ക് ലാപ്ടോപ്പും നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു പവൻ സ്വർണനാണയം നൽകുന്ന ‘തായ് മാമൻ തങ്കമോതിരം’ പദ്ധതിയും സെപ്റ്റംബർ 15 മുതൽ നടപ്പാക്കും.
ലഹരിമുക്ത തമിഴ്നാട് ലക്ഷ്യമിട്ട് പ്രത്യേക മൊബൈൽ ആപ്പ് അവതരിപ്പിക്കും. “ലഹരിക്ക് പകരം സ്പോർട്സ്” പദ്ധതിയുടെ ഭാഗമായി പത്ത് ഒളിമ്പിക് നിലവാരത്തിലുള്ള കായിക പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കും. പൊതുജനങ്ങൾക്ക് വീടുകളിൽ നിന്ന് നടന്നെത്താവുന്ന ദൂരത്ത് കായിക കേന്ദ്രങ്ങൾ ഒരുക്കുമെന്നും ബജറ്റിൽ പറയുന്നു.
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള വികസന കാഴ്ചപ്പാടാണ് വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിലൂടെ മുന്നോട്ടുവയ്ക്കുന്നത്.
