മേക്ക്അപ്പ് ആർട്ടിസ്റ്റ് ജാൻമണി പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ മാതാവിനെയും അധിക്ഷേപിച്ചെന്നാരോപിച്ച് മഹിളാ മോർച്ച കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ജാൻമണിക്കെതിരെ കേസെടുത്ത് അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സമാന പരാതി നൽകുമെന്നും മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് അറിയിച്ചു.
ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധത്തെ പിന്തുണച്ച് സംസാരിക്കുന്നതിനിടെയാണ് ജാൻമണി വിവാദ പരാമർശം നടത്തിയത്. പരാമർശത്തിനെതിരെ വ്യാപക വിമർശനം ഉയർന്നതിനെ തുടർന്ന് ജാൻമണി ഇൻസ്റ്റഗ്രാമിലൂടെ ഖേദം പ്രകടിപ്പിച്ചിരുന്നു.ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല പരാമർശമെന്നും, പരസ്യമായി മാപ്പ് പറയാൻ തയ്യാറാണെന്നും ജാൻമണി ഇൻസ്റ്റഗ്രാമിൽ വീഡിയോയിലൂടെ പങ്കുവെച്ചു.
എന്നാൽ ഇത് കേവലം നാക്കുപിഴയായി കാണാനാകില്ലെന്നും ബോധപൂർവമായ അധിക്ഷേപമാണ് നടന്നതെന്നുമാണ് ബിജെപിയുടെ നിലപാട്. പരാതിക്കൊപ്പം വിവാദ വീഡിയോയും കൈമാറിയിട്ടുണ്ടെന്നും, പരാതി പരിശോധിച്ച് നിയമാനുസൃത തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
