കേരളത്തെ നടുക്കിയ ആലപ്പുഴ തുമ്പോളി ഏലിയമ്മ ടീച്ചർ കൊലക്കേസിൽ ശിക്ഷാവിധി ഈ മാസം 31ന്. പ്രതിയായ അയൽവാസി ഫ്രില്ലി ഫ്രാൻസിസ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അഡീഷണൽ സെഷൻസ് കോടതി, പ്രതിക്ക് പറയാനുള്ളത് കേട്ടശേഷം ജൂലൈ 31ന് ശിക്ഷ പ്രഖ്യാപിക്കാനാണ് തീരുമാനിച്ചത്.
2010ലാണ് തുമ്പോളി സ്വദേശിയും 83 വയസ്സുകാരിയുമായ ഏലിയമ്മ ടീച്ചർ സ്വന്തം വീട്ടിൽ ക്രൂരമായി കൊല്ലപ്പെട്ടത്. ഭർത്താവും മക്കളും വിദേശത്തായിരുന്ന സമയത്ത് വീട്ടിൽ ഒറ്റയ്ക്കായിരുന്ന ഏലിയമ്മയെ സ്വർണം കവർച്ച ചെയ്യാനെന്ന ലക്ഷ്യത്തോടെ അയൽവാസിയായ ഫ്രില്ലി ആക്രമിക്കുകയായിരുന്നു.
മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം നിലത്തേക്ക് തള്ളിയിട്ട പ്രതി, കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിലെയും കൈത്തണ്ടകളിലെയും ഞരമ്പുകൾ മുറിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. തുടർന്ന് ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർന്ന പ്രതി, പിന്നീട് മോഷ്ടിച്ച സ്വർണം ഉപയോഗിച്ച് സ്വന്തം ആവശ്യത്തിനായി ആഭരണങ്ങൾ വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തി.
ആദ്യഘട്ടത്തിൽ നാടോടികളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. എന്നാൽ പിന്നീട് ആലപ്പുഴ നോർത്ത് പൊലീസിന്റെ അന്വേഷണത്തിൽ ഫ്രില്ലി ഫ്രാൻസിസിലേക്കാണ് കേസ് എത്തിയത്. കൊലപാതകത്തിന് ശേഷം പണയം വെച്ച സ്വർണാഭരണങ്ങൾ ഉൾപ്പെടെ കണ്ടെത്തിയതും ശാസ്ത്രീയ തെളിവുകളും നിർണായകമായി. പരമാവധി ശിക്ഷ പ്രതിക്ക് നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
