മകൾ വീണ വിജയനെതിരായ ഇഡി നടപടിയിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം രാഷ്ട്രീയ വേട്ടയാണെന്ന് പിണറായി വിജയൻ പറഞ്ഞു. വീണ ഭയങ്കര സ്വത്തിന്റെ ഉടമയല്ലെന്നും കോടികളുടെ സാമ്പത്തിക ഇടപാടുണ്ടെന്ന ഇഡി കണ്ടെത്തൽ തള്ളുന്നതായും പിണറായി പറഞ്ഞു.
ലാവലിൻ കേസിലെ കേന്ദ്ര ഏജൻസി നടപടിയെയും രാഷ്ട്രീയ വേട്ടയായി വിശേഷിപ്പിച്ചിരുന്ന പിണറായി, സമാനമായ പ്രതിരോധമാണ് മകൾക്കെതിരായ അന്വേഷണത്തിലും സ്വീകരിക്കുന്നത്. ഒരു തെരഞ്ഞെടുപ്പ് കാലത്ത് ഒരാൾ തനിക്ക് രണ്ടോ മൂന്നോ കോടി രൂപ നൽകിയെന്നായിരുന്നു അന്നത്തെ പരാതി. താൻ മുഖ്യമന്ത്രിയായേക്കും എന്നതിന്റെ പേരിലായിരുന്നു അന്നത്തെ പരാതിയെന്നും പിണറായി പറഞ്ഞു.
വീണ തന്റെ മകളായതിനാലാണ് ഇപ്പോഴത്തെ അന്വേഷണം നടക്കുന്നതെന്നും അവർ ഭയങ്കര സ്വത്തിന്റെ ഉടമയല്ലെന്നും പിണറായി വ്യക്തമാക്കി.അതേസമയം, എക്സാലോജിക് കേസിൽ വീണയ്ക്ക് രാഷ്ട്രീയ സംരക്ഷണം ഒരുക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐഎം. പാർട്ടി നിലപാടിനിടെ കേസിനെ രാഷ്ട്രീയ വേട്ടയായി വിശേഷിപ്പിച്ചുള്ള പിണറായിയുടെ പ്രതികരണം ശ്രദ്ധേയമാണ്.
