യുദ്ധം അവസാനിപ്പിക്കുന്നതിൽ അന്തിമ ധാരണയിലെത്താതെ യുഎസും ഇറാനും തമ്മിലുള്ള 60 ദിവസത്തെ വെടിനിർത്തൽ കരാർ അവസാനിച്ചു. സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെയാണ് വെടിനിർത്തൽ കാലാവധി പൂർത്തിയായത്.
ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുക എന്നതാണ് സംഘർഷത്തിലെ പ്രധാന ലക്ഷ്യമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു. ഇറാന് കീഴടങ്ങുകയല്ലാതെ മറ്റൊരു വഴിയില്ലെന്നും ട്രംപ് വ്യക്തമാക്കി.
അതിനിടെ, ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഒമാന്റെ ശ്രമങ്ങൾ അമേരിക്കൻ താൽപര്യങ്ങൾക്ക് വിരുദ്ധമായാൽ ഒമാനെതിരെ ബോംബാക്രമണം നടത്തുമെന്ന കടുത്ത മുന്നറിയിപ്പും ട്രംപ് നൽകി. ഫോക്സ് ന്യൂസിന് നൽകിയ ഫോൺ അഭിമുഖത്തിനിടെയായിരുന്നു ട്രംപിന്റെ പരാമർശം. വിഷയത്തിൽ ഒമാൻ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
അതേസമയം, ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപസുമായി രഹസ്യ ചർച്ചകൾ നടക്കുന്നതായും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ട്രംപിന്റെ ഈ അവകാശവാദം ഐആർജിസി തള്ളി. വെടിനിർത്തൽ അവസാനിച്ചതോടെ മേഖലയിൽ വീണ്ടും സംഘർഷസാധ്യത വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾ
