അമേരിക്കൻ സൈനികരെ വധിക്കുകയോ പിടികൂടി കൈമാറുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ. ഇറാൻ സൈനിക മേധാവി അമീർ ഹതാമിയാണ് പ്രഖ്യാപനം നടത്തിയത്. അഞ്ച് ബില്യൺ ഇറാനിയൻ ടോമൻസിന് തുല്യമായ തുകയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
അമേരിക്കൻ സൈനികരെ പിടികൂടുകയോ വധിക്കുകയോ ചെയ്ത് ഇറാന് കൈമാറുന്നവർക്ക് പാരിതോഷികം നൽകുമെന്നാണ് പ്രഖ്യാപനം. ഇറാനിയൻ വനിതയാണ് ഇത് ചെയ്യുന്നതെങ്കിൽ പാരിതോഷികം ഇരട്ടിയായി 60,000 ഡോളർ നൽകുമെന്നും ഹതാമി അറിയിച്ചു.അമേരിക്ക–ഇറാൻ സംഘർഷം തുടരുന്നതിനിടെയാണ് ഇറാന്റെ നിർണായക പ്രഖ്യാപനം. അമേരിക്കൻ സൈനികരെ ലക്ഷ്യമിട്ട് ഇത്തരമൊരു പാരിതോഷികം പ്രഖ്യാപിച്ചത് സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനയായാണ് വിലയിരുത്തൽ.
അതേസമയം, നിലവിൽ ഇറാന്റെ മണ്ണിൽ അമേരിക്കൻ കരസേനയുടെ സ്ഥിരം വിന്യാസം നടന്നതായി സ്ഥിരീകരണമില്ല. ഏപ്രിലിൽ തകർന്നുവീണ അമേരിക്കൻ യുദ്ധവിമാനത്തിലെ പൈലറ്റിനെ രക്ഷപ്പെടുത്തുന്നതിനായി നടത്തിയ ദൗത്യമാണ് ഇറാനിലെ അമേരിക്കൻ സൈനിക സാന്നിധ്യവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ട പ്രധാന സംഭവം.അമേരിക്കൻ സൈനികരെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനത്തിലൂടെ സംഘർഷത്തിൽ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിനൊപ്പം പുതിയ തലത്തിലുള്ള ഭീഷണിയും ഇറാൻ ഉയർത്തുകയാണ്
