കനത്ത മഴയിൽ മൂവാറ്റുപുഴ മാറാടിയിൽ വൻ മണ്ണിടിച്ചിൽ. മാറാടി പഞ്ചായത്തിലെ കായനാട് ശൂലം വെള്ളച്ചാട്ടത്തിന് സമീപമാണ് മണ്ണിടിഞ്ഞത്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ ഉഗ്രശബ്ദത്തോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.14-ാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഉപേക്ഷിക്കപ്പെട്ട പാറമടയിലാണ് അപകടമുണ്ടായത്. കുന്നിൻചെരിവിലെ കളിമണ്ണും കൂറ്റൻ പാറക്കഷണങ്ങളും താഴെയുള്ള വെള്ളക്കെട്ടിലേക്ക് പതിച്ചു.
അപകടമുണ്ടായ പ്രദേശത്തിന് സമീപം മുപ്പതിലേറെ പാറമടകളാണുള്ളത്. മിക്ക പാറമടകളുടെയും പ്രവർത്തനം നിലച്ചെങ്കിലും കനത്ത മഴയിൽ ഇവയിൽ വൻതോതിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. പാറമടകൾ കൂറ്റൻ ജലസംഭരണികളായി മാറിയതോടെ പ്രദേശത്ത് ദുരന്തഭീഷണിയും ഉയർന്നിട്ടുണ്ട്.
പാറമടകളുടെ സംരക്ഷണ ഭിത്തികൾ തകർന്നാൽ സമീപത്തെ ജനവാസ മേഖലകളും കൃഷിയിടങ്ങളും പൂർണമായി വെള്ളത്തിനടിയിലാകാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ ആശങ്ക.പ്രദേശത്തെ ദുരന്തസാധ്യത കണക്കിലെടുത്ത് അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് കായനാട് നിവാസികളുടെ ആവശ്യം.
