രാജ്യത്തെ ആദ്യ വന്ദേ ഭാരത് ചരക്ക് ട്രെയിൻ പരീക്ഷണ ഓട്ടം ആരംഭിച്ചു. പശ്ചിമ മധ്യ റെയിൽവേയുടെ കോട്ട ഡിവിഷനിലെ നാഗ്ദ–കോട്ട–സവായ് മാധോപൂർ പാതയിലാണ് ട്രയൽ റൺ നടക്കുന്നത്. പരീക്ഷണ ഓട്ടത്തിനിടെ ട്രെയിൻ മണിക്കൂറിൽ 145 കിലോമീറ്റർ വരെ വേഗത്തിലെത്തി.ആദ്യ ദിന സാങ്കേതിക പരീക്ഷണങ്ങൾ പൂർത്തിയാക്കിയതോടെ, ഇന്ത്യ അതിന്റെ ചരക്ക് റെയിൽവേ ശൃംഖല നവീകരിക്കുന്നതിൽ ഒരു സുപ്രധാന ചുവടുവയ്‌പ്പാണ് നടത്തിയത്.
വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കുന്നതിന് മുമ്പ് ഏകദേശം ഒരു മാസത്തോളം വിവിധ ഘട്ടങ്ങളിലായാണ് പരീക്ഷണങ്ങൾ നടത്തുക. 120, 130, 140, 145 കിലോമീറ്റർ വേഗങ്ങളിൽ ഓസിലേഷൻ ടെസ്റ്റുകൾ, ബ്രേക്കിംഗ്, സ്ഥിരത, സുരക്ഷാ സംവിധാനങ്ങൾ എന്നിവ വിലയിരുത്തും.
ചരക്ക് ഗതാഗതം കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടത്തുക, ലോജിസ്റ്റിക്‌സ് ചെലവ് കുറയ്ക്കുക, സമയബന്ധിതമായ ഡെലിവറി ഉറപ്പാക്കുക എന്നിവയാണ് പുതിയ ട്രെയിനിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഉയർന്ന നിലവാരത്തിലുള്ള ട്രാക്ക് സൗകര്യങ്ങളും ആധുനിക സിഗ്നലിംഗ് സംവിധാനങ്ങളും സുരക്ഷിതമായ ഹൈസ്പീഡ് ടെസ്റ്റിംഗ് കോറിഡോറും ഉള്ളതിനാലാണ് കോട്ട ഡിവിഷനെ പരീക്ഷണ ഓട്ടത്തിനായി തിരഞ്ഞെടുത്തതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
