ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി. ഓൺലൈൻ വഴിപാടുകൾ, ഡിജിറ്റൽ പണമിടപാടുകൾ, വിലപിടിപ്പുള്ള വഴിപാടുകളുടെ കണക്കെടുപ്പ് എന്നിവയിൽ സുതാര്യത ഉറപ്പാക്കാൻ നിലവിലെ സംവിധാനം പര്യാപ്തമല്ലെന്ന് കോടതി വിമർശിച്ചു.
ഓഡിറ്റിന് ആവശ്യമായ വിവരങ്ങൾ പോലും ലഭിച്ചില്ലെന്നും, 43 വർഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക ഫിസിക്കൽ വെരിഫിക്കേഷൻ നടന്നിട്ടില്ലെന്നുമാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. ദേവസ്വത്തിന്റെ ഭരണ-സാമ്പത്തിക സംവിധാനത്തെ സമഗ്രമായി വിലയിരുത്താൻ വിദഗ്ധ സ്ഥാപനങ്ങളുടെ സേവനം തേടണമെന്നും കോടതി നിർദേശിച്ചു.
ഓഡിറ്റിൽ ചൂണ്ടിക്കാട്ടിയ പോരായ്മകളും നിലവിലെ സ്ഥിതിഗതികളും വിശദീകരിക്കാൻ സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ഗുരുവായൂർ ദേവസ്വം ഓഡിറ്റിന്റെ ചുമതലയുള്ള സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ജൂലൈ 28ന് നേരിട്ട് ഹാജരാകാനും ഹൈക്കോടതി ഉത്തരവിട്ടു.
