ആലപ്പുഴ പാതിരപ്പള്ളിയിലെ ഹോംകോയിൽ നിർമ്മിച്ച ഹോമിയോ മരുന്നുകളിൽ പൂപ്പൽ കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ മലപ്പുറം ഹോമിയോ ഡി.എം.ഒയെ ചുമതലപ്പെടുത്തി.നിലവാരം കുറഞ്ഞ ലാക്ടോസ് ഉപയോഗിച്ച് നിർമ്മിച്ച മരുന്നുകളിൽ പൂപ്പൽ കണ്ടെത്തിയെന്ന ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. വിവിധ സർക്കാർ ഹോമിയോ ആശുപത്രികളിലേക്ക് വിതരണം ചെയ്ത മരുന്നുകൾ പൂപ്പൽ കണ്ടെത്തിയതിനെ തുടർന്ന് ഫാക്ടറിയിലേക്ക് തിരിച്ചയച്ചിരുന്നു.
നിലവാരം കുറഞ്ഞ ലാക്ടോസ് വാങ്ങിയതും ഉപയോഗിക്കാത്ത 400 ചാക്കുകൾ ഫാക്ടറിയിൽ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടും. മനപ്പൂർവമായ വീഴ്ച കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.മരുന്നുകൾ പിൻവലിച്ചതോടെ ഹോംകോയ്ക്ക് ഏകദേശം ഒരു കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിവരം. നിലവാരം കുറഞ്ഞ അസംസ്കൃത വസ്തുക്കൾ വാങ്ങിയതിൽ ഉത്തരവാദികളിൽ നിന്ന് നഷ്ടം ഈടാക്കണമെന്ന ആവശ്യവും ശക്തമാണ്
