പതിമൂന്ന് ദിവസമായി തുടർന്നിരുന്ന ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനെതിരായ സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായി അമേരിക്ക. നയതന്ത്ര ചർച്ചകൾക്ക് അവസരം നൽകാനാണ് തീരുമാനമെന്ന് യുഎസ് വ്യക്തമാക്കി. അതേസമയം, സൗദി അറേബ്യയ്ക്കെതിരായ ആക്രമണം ശക്തമാക്കി ഹൂതി വിമതർ പുതിയ പോർമുഖം തുറന്നിരിക്കുകയാണ്. ചെങ്കടലിൽ മാത്രം ഒതുങ്ങിയിരുന്ന ആക്രമണം ഇപ്പോൾ കരയിലേക്കും വ്യാപിച്ചതായാണ് റിപ്പോർട്ടുകൾ.
ചർച്ചകളിലൂടെ പ്രതിസന്ധി പരിഹരിക്കാനാണ് അമേരിക്കയുടെ ശ്രമം. എന്നാൽ നയതന്ത്ര നീക്കങ്ങൾ പരാജയപ്പെട്ടാൽ സൈനിക നടപടി വീണ്ടും ആരംഭിക്കുമെന്ന മുന്നറിയിപ്പും യുഎസ് നൽകിയിട്ടുണ്ട്. ഇതിനിടെ ഹോർമുസ് കടലിടുക്ക് വീണ്ടും സുരക്ഷിതമായി തുറക്കുന്നതിനായി ഒമാന്റെ നേതൃത്വത്തിൽ ഇറാനുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.
ഇതിനൊപ്പം സൗദി–ഹൂതി ഏറ്റുമുട്ടലും രൂക്ഷമായി. സൗദി കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ യെമനിലെ ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സൗദി വ്യോമാക്രമണം നടത്തി. ഇതിന് തിരിച്ചടിയായി ജിസാൻ, യാൻബു തുറമുഖങ്ങളിലെ അരാംകോ എണ്ണസൗകര്യങ്ങൾ ആക്രമിച്ചതായി ഹൂതികൾ അവകാശപ്പെട്ടു. ഇറാൻ–അമേരിക്ക സംഘർഷത്തിനൊപ്പം സൗദി–ഹൂതി ഏറ്റുമുട്ടലും പശ്ചിമേഷ്യയിലെ സുരക്ഷാ പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കുകയാണ്
