ഫിഫ ലോകകപ്പിൽ ഇന്ന് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരങ്ങളാണ് അരങ്ങേറുന്നത്. കിരീടസാധ്യത കൽപ്പിക്കപ്പെടുന്ന നെതർലാൻഡ്സും സ്പെയിനും തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങും. നെതർലാൻഡ്സിന്റെ എതിരാളികൾ ജപ്പാനാണെങ്കിൽ, സ്പെയിൻ കാബോ വെർദയെ നേരിടും. ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളിൽ ഐവറി കോസ്റ്റ് ഇക്വഡോറിനെയും സ്വീഡൻ ടുണീഷ്യയെയും നേരിടും.
ടൂർണമെന്റിലെ പ്രധാന കിരീടവേട്ടക്കാരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന നെതർലാൻഡ്സിന് തുടക്കത്തിൽ തന്നെ കടുത്ത വെല്ലുവിളിയാണ്. ഏഷ്യൻ കരുത്തരായ ജപ്പാനെതിരെ റോണാൾഡ് കൂമന്റെ സംഘം മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. വിർജിൽ വാൻ ഡൈക്ക് നയിക്കുന്ന പ്രതിരോധവും ഫ്രെങ്കി ഡി യോങ് നിയന്ത്രിക്കുന്ന മധ്യനിരയും ഡച്ച് സംഘത്തിന്റെ പ്രധാന കരുത്താണ്. കോഡി ഗാക്‌പോയും ഡോണിയൽ മലേനും അടങ്ങുന്ന മുന്നേറ്റനിരയുടെ പ്രകടനവും നിർണായകമാകും.
അതേസമയം, കഴിഞ്ഞ ലോകകപ്പിൽ ശ്രദ്ധേയ പ്രകടനം നടത്തിയ ജപ്പാൻ ഇത്തവണയും അട്ടിമറി ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. യൂറോപ്യൻ ക്ലബുകളിൽ കളിക്കുന്ന താരങ്ങളുടെ സാന്നിധ്യം ടീമിന് ആത്മവിശ്വാസം നൽകുന്നു. ഡായിച്ചി കമാഡയുടെ മധ്യനിര നിയന്ത്രണവും ഹിറോക്കി ഇറ്റോയുടെ പ്രതിരോധ മികവും ജപ്പാന്റെ പ്രതീക്ഷകളാണ്.യൂറോ ചാമ്പ്യൻമാരായ സ്പെയിനിന് ആദ്യ മത്സരത്തിൽ താരതമ്യേന എളുപ്പ എതിരാളികളായ കാബോ വെർദയാണ് മുന്നിലുള്ളത്. യുവതാരം ലാമിൻ യമാൽ ഉൾപ്പെടെയുള്ള താരനിരയുമായി ഇറങ്ങുന്ന സ്പെയിൻ വിജയത്തോടെ ലോകകപ്പ് പ്രചാരണം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ലോകകപ്പ് യോഗ്യത തന്നെ ചരിത്ര നേട്ടമായ കാബോ വെർദയ്ക്ക് അട്ടിമറിയിലൂടെ ലോകശ്രദ്ധ നേടാനാണ് ശ്രമം.ഗ്രൂപ്പ് എഫിൽ സ്വീഡനും ടുണീഷ്യയും ഏറ്റുമുട്ടും. ആദ്യ മത്സരത്തിൽ തന്നെ മൂന്ന് പോയിന്റ് നേടാനാണ് ഇരുടീമുകളുടെയും ശ്രമം. ഗ്രൂപ്പ് ഇയിലെ പോരാട്ടത്തിൽ ഐവറി കോസ്റ്റും ഇക്വഡോറും മുഖാമുഖം വരും. കരുത്തിൽ വലിയ അന്തരമില്ലാത്ത ടീമുകൾ തമ്മിലുള്ള മത്സരം ആവേശകരമാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ സമയം നാളെ പുലർച്ചെ 4.30നാണ് മത്സരം.
