ശബരിമലയിലെ സ്വർണ്ണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തിന് പ്രത്യേക അന്വേഷണ സംഘത്തിന്റെ നോട്ടീസ്. ദേവസ്വം ബോർഡംഗവും സിപിഎം നേതാവുമായ അജികുമാറിനും നോട്ടീസ് നൽകിയിട്ടുണ്ട്. അടുത്തയാഴ്‌ച എസ്‌ഐടിക്കു മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം.
ഈ മാസം 18ന് മുമ്പ് ചോദ്യം ചെയ്യാനുള്ള നോട്ടീസ് ആണ് എസ്ഐടി നൽകിയത്.
ഇത് നാലാം തവണയാണ് പ്രശാന്തിനെ ചോദ്യം ചെയ്യുന്നത്. 2025ൽ സ്വർണപ്പാളികൾ ശബരിമലയിൽ നിന്ന് ചെന്നൈയിലേക്ക് കൊണ്ടുപോയതിലാണ് അന്വേഷണം നടക്കുന്നത്. 2019ൽ ദ്വാരപാലക പാളിയും കട്ടിളപ്പാളിയും കൊണ്ടുപോയതിന്റെ ആവർത്തനമാണ് 2025ൽ ഉണ്ടായത്.പ്രശാന്തിന്റെ കാലത്ത് സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ എല്ലാ പാളികളിൽ നിന്നും സാമ്പിളെടുത്ത് പരിശോധിച്ചാലേ ഇത് ഉറപ്പിക്കാനാകൂ.നാളെ സാമ്പിൾ ശേഖരണത്തിന് എസ്ഐടി സന്നിധാനത്ത് എത്തും. ഇതിനായി അനുമതി തേടി എസ്ഐടി ദേവസ്വം ബോർഡിന് കത്ത് നൽകിട്ടുണ്ട്.
കട്ടിളപ്പാളിയും പ്രഭാ മണ്ഡലവും അഴിച്ച് പരിശോധന നടത്തും. സാമ്പിളുകൾ ശേഖരിച്ച് ജംഷഡ്പൂരിലെ ലബോറട്ടറിയിലാണ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുക.
