കോഴിക്കോട് വട്ടക്കിണർ പീഡനശ്രമക്കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഇരയുടെ കുടുംബം. പീഡനശ്രമം നടന്ന രാത്രിയിൽ തന്നെ വിവരം അറിയിച്ചിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. രാത്രി സ്റ്റേഷനിലെത്തിയപ്പോൾ “രാവിലെ വരൂ” എന്നാണ് പൊലീസ് അറിയിച്ചതെന്ന് യുവതിയുടെ മാതാവ് ബിഗ് ടിവിയോട് പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയാണ് സഹോദരന്റെ വീട്ടിലെത്തിയ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം നടന്നത്. യുവതിയെ കയറിപ്പിടിക്കുകയും കടിക്കുകയും ചെയ്ത ശേഷം പ്രതി രക്ഷപ്പെട്ടുവെന്നാണ് കേസ്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും പരാതി രജിസ്റ്റർ ചെയ്യാനോ കേസ് എടുക്കാനോ തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. രാത്രി രണ്ട് മണിയോടെ സ്റ്റേഷനിലെത്തിയപ്പോഴും പരാതി സ്വീകരിച്ചില്ലെന്നാണ് കുടുംബം പറയുന്നത്.
പ്രതി ആരാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയിട്ടും അന്നുതന്നെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു. തുടർന്ന് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചതിന് ശേഷമാണ് പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയത്.
സംഭവത്തിൽ പയ്യാനക്കൽ സ്വദേശി സഫാദിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ സ്റ്റേഷനിലെത്തിച്ചപ്പോൾ യുവതിയുടെയും ബന്ധുക്കളുടെയും ഭാഗത്ത് നിന്ന് കയ്യേറ്റശ്രമവും ഉണ്ടായി. അതേസമയം, സർക്കിൾ ഇൻസ്പെക്ടർ അവധിയിലായിരുന്നതും സ്റ്റേഷനിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലായിരുന്നതുമാണ് നടപടിയിൽ കാലതാമസമുണ്ടാകാൻ കാരണമെന്ന് പൊലീസ് വിശദീകരിച്ചു. അറസ്റ്റിലായ സഫാദിനെതിരെ നേരത്തെയും നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
