പത്തനംതിട്ട കോന്നി കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിലെ ഊരുമൂപ്പൻ മോഹൻദാസിന്റെ തിരോധാനത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. മോഹൻദാസിനെ അപായപ്പെടുത്തിയതാകാമെന്നാണ് കുടുംബത്തിന്റെ സംശയം.പ്രദേശവാസിയായ ഒരാളിലേക്കാണ് സംശയം നീളുന്നത്.കഴിഞ്ഞ ജൂൺ 27ന് വനവിഭവങ്ങൾ ശേഖരിക്കാൻ സമീപത്തെ കാട്ടിലേക്ക് പോയ 72-കാരനായ മോഹൻദാസിനെ പിന്നീട് കാണാതാവുകയായിരുന്നു. പൊലീസ് നായയെ ഉൾപ്പെടെ ഉപയോഗിച്ച് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
മോഹൻദാസിനെയും കുടുംബാംഗങ്ങളെയും വകവരുത്തുമെന്ന് നേരത്തേ പ്രദേശവാസി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. നിരവധി ആരോഗ്യപ്രശ്നങ്ങളും നടക്കാൻ ബുദ്ധിമുട്ടുമുള്ള മോഹൻദാസ് സ്വമേധയാ ദൂരേക്ക് പോകാൻ സാധ്യതയില്ലെന്നും അവർ ചൂണ്ടിക്കാട്ടി.അതേസമയം, ഒരു കേസുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പെന്ന പേരിൽ കോന്നി പൊലീസ് മോഹൻദാസിൽ നിന്ന് പണം വാങ്ങിയെന്നും, തുടർന്ന് കോടതിയിൽ നിന്ന് നോട്ടീസ് ലഭിച്ചതിനെ തുടർന്ന് അദ്ദേഹം കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും മകൻ അനിൽകുമാർ ആരോപിച്ചു.
മോഹൻദാസിനെ എത്രയും വേഗം കണ്ടെത്തിയില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന മുന്നറിയിപ്പും കുടുംബം നൽകി. തിരോധാനത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെയും സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
