സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നഴ്‌സുമാരുടെ രൂക്ഷ ക്ഷാമം തുടരുന്നതായി കണക്കുകൾ. ആശുപത്രികൾ ആരംഭിച്ച കാലത്തെ സ്റ്റാഫ് പാറ്റേണാണ് പല സ്ഥാപനങ്ങളിലും ഇപ്പോഴും പിന്തുടരുന്നത്. പുതിയ ചികിത്സാ വിഭാഗങ്ങളും കെട്ടിടങ്ങളും ആരംഭിച്ചിട്ടും ആവശ്യത്തിന് നഴ്‌സിംഗ് തസ്തികകൾ സൃഷ്ടിച്ചിട്ടില്ലെന്നാണ് ആക്ഷേപം.1961 ൽ നിശ്ചയിച്ച സ്റ്റാഫ് പാറ്റേണാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്നും തുടരുന്നത്. മറ്റ് സർക്കാർ ആശുപത്രികളിലും സ്ഥാപിച്ച കാലം മുതൽ തസ്തികകളിൽ കാര്യമായ വർധനയുണ്ടായിട്ടില്ല. 2017-ൽ അന്നത്തെ സർക്കാർ 800-ഓളം നഴ്‌സിംഗ് തസ്തികകൾ സൃഷ്ടിച്ചതിന് ശേഷം ഈ മേഖലയിൽ കാര്യമായ ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
രോഗി-നഴ്‌സ് അനുപാതം പാലിക്കാനാകാത്തത് ചികിത്സാ സേവനത്തെ പ്രതികൂലമായി ബാധിക്കുന്നതായി ആരോഗ്യപ്രവർത്തകർ പറയുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് പോലും ആവശ്യമായ പരിചരണം നൽകാൻ ജീവനക്കാരുടെ കുറവ് തടസ്സമാകുന്നതായും അവർ മുന്നറിയിപ്പ് നൽകുന്നു.അടുത്തിടെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎ രംഗത്തെത്തിയതിന് പിന്നാലെയാണ് നഴ്‌സുമാരുടെ കുറവും വീണ്ടും ചർച്ചയാകുന്നത്.
