‘ഒരാൾക്ക് ഒരു പദവി’ എന്ന സംഘടനാ തീരുമാനം കർശനമായി നടപ്പാക്കാനൊരുങ്ങി മുസ്ലിം ലീഗ്. മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ ഇരട്ട ചുമതല വഹിക്കുന്ന നേതാക്കൾ പാർട്ടി പദവികൾ ഒഴിയുന്ന തരത്തിൽ പുനഃസംഘടന നടത്താനാണ് നേതൃത്വത്തിന്റെ നീക്കം. തെരഞ്ഞെടുപ്പിൽ അവസരം ലഭിക്കാതിരുന്നവരടക്കം കൂടുതൽ പ്രവർത്തകർക്ക് സംഘടനയിൽ ചുമതല നൽകുക എന്നതാണ് ലക്ഷ്യം.
സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് പുനഃസംഘടനാ നടപടികൾ പുരോഗമിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ വിജയകരമായി നടപ്പാക്കിയ മാതൃക സംസ്ഥാനതലത്തിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. സംസ്ഥാന ഭാരവാഹിത്വം ഒഴിയുന്നവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിലനിർത്തുന്നതും പരിഗണനയിലുണ്ട്.
നിലവിൽ അഞ്ച് ലീഗ് മന്ത്രിമാരിൽ നാലുപേർക്കും പാർട്ടി ഭാരവാഹിത്വമുണ്ട്. ദേശീയ ജനറൽ സെക്രട്ടറിയായ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഇളവ് ലഭിച്ചേക്കുമെന്നാണ് സൂചന. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, എറണാകുളം ജില്ലാ സെക്രട്ടറിയായ വി.ഇ. അബ്ദുൽ ഗഫൂർ എന്നിവരും പാർട്ടി സ്ഥാനങ്ങൾ ഒഴിയേണ്ടിവരും.
എംഎൽഎമാരായ ആബിദ് ഹുസൈൻ തങ്ങൾ, പാറക്കൽ അബ്ദുള്ള, കല്ലട്ര മാഹിൻ, എം.എ. റസാഖ്, എസ്.ടി.യു ദേശീയ പ്രസിഡന്റ് എം. റഹ്മത്തുള്ള എന്നിവരും സംഘടനാ ചുമതല ഒഴിയുന്നവരുടെ പട്ടികയിലുണ്ട്. യൂത്ത് ലീഗ് ഭാരവാഹികളായ പി.കെ. ഫിറോസ്, ടി.പി. അഷ്റഫലി, ഫാത്തിമ തഹ്ലിയ എന്നിവർക്കും തീരുമാനം ബാധകമാകും.പുതിയ സർക്കാരിന്റെ ഭാഗമായി മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലുൾപ്പെടെ നിയമനം ലഭിച്ചവർക്കും മറ്റ് സംഘടനാ സ്ഥാനങ്ങൾ ഒഴിയേണ്ടി വന്നേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
