തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. എരുവേശ്ശി ഗ്രാമപഞ്ചായത്ത് നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സതീഷ് നൈനാനും ജസ്റ്റിസ് പി. കൃഷ്ണകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധി.
തെരുവുനായ നിയന്ത്രണം, വളർത്തുനായകളുടെ ലൈസൻസിംഗ്, വന്ധ്യംകരണം, വാക്സിനേഷൻ എന്നിവ ഉൾപ്പെടെയുള്ള നിയമപരമായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കേണ്ടത് പഞ്ചായത്തുകളുടെയും മറ്റ് തദ്ദേശസ്ഥാപനങ്ങളുടെയും കടമയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
പരാതി ലഭിച്ചാൽ മാത്രമേ നടപടിയെടുക്കാനാകൂ എന്ന വാദവും ഫണ്ടില്ലെന്ന കാരണവും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. നിയമം നിർദേശിച്ച ചുമതലകൾ നിർവഹിക്കുന്നതിൽ വീഴ്ചവരുത്തി അതിന്റെ ഫലമായി തെരുവുനായ ആക്രമണം ഉണ്ടായാൽ, അതിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകേണ്ട ബാധ്യത തദ്ദേശസ്ഥാപനങ്ങൾക്കാണെന്നും വിധിയിൽ പറയുന്നു.പരാതിക്കാരന് 10,000 രൂപ നഷ്ടപരിഹാരം അനുവദിച്ച കീഴ്ക്കോടതി വിധി ശരിവെച്ചാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.
