തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. മാണ്ഡ്യ ജില്ലയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് അദ്ദേഹം അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്.പ്രായം, ആരോഗ്യപ്രശ്നങ്ങൾ, രാഷ്ട്രീയത്തിലെ വർധിച്ചുവരുന്ന അഴിമതി എന്നിവയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കാനുള്ള പ്രധാന കാരണങ്ങളെന്ന് അദ്ദേഹം എക്‌സിലെ കുറിപ്പിലൂടെ വ്യക്തമാക്കി
2028ൽ തനിക്ക് 82 വയസാകുമെന്നും അപ്പോഴേക്കും രാഷ്ട്രീയ ജീവിതത്തിന് 50 വർഷം പൂർത്തിയാകുമെന്നും സിദ്ധരാമയ്യ പറഞ്ഞു. 1978ൽ താലൂക്ക് ബോർഡ് അംഗമായാണ് രാഷ്ട്രീയജീവിതം ആരംഭിച്ചതെന്നും വിജയങ്ങളും പരാജയങ്ങളും നേരിട്ടെങ്കിലും തന്റെ വിശ്വാസങ്ങളോടും മനസ്സാക്ഷിയോടും ഒരിക്കലും വഞ്ചന കാണിച്ചിട്ടില്ലെന്നും അദ്ദേഹം കുറിച്ചു. അഞ്ച് പതിറ്റാണ്ടായി കർണാടക ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച അദ്ദേഹം, മത്സരരംഗത്ത് നിന്ന് മാറിനിൽക്കുമെങ്കിലും പൊതുജീവിതത്തിലും രാഷ്ട്രീയ പ്രവർത്തനങ്ങളിലും സജീവമായി തുടരുമെന്നും ജനങ്ങളുടെ പ്രശ്നങ്ങളിൽ ശബ്ദമുയർത്തുമെന്നും വ്യക്തമാക്കി.
സിദ്ധരാമയ്യയുടെ പ്രഖ്യാപനം കർണാടക കോൺഗ്രസിലെ ഭാവി നേതൃത്വത്തെക്കുറിച്ചുള്ള ചർച്ചകൾക്കും പുതിയ രാഷ്ട്രീയ വിലയിരുത്തലുകൾക്കും വഴിവെച്ചിരിക്കുകയാണ്. ചില ദേശീയ മാധ്യമങ്ങൾ ഇത് മകൻ യതീന്ദ്ര സിദ്ധരാമയ്യയ്ക്ക് രാഷ്ട്രീയമായി കൂടുതൽ അവസരം ഒരുക്കുന്ന നീക്കമായും വിലയിരുത്തുന്നുണ്ട്.
