രാജ്യത്ത് മൺസൂൺ വീണ്ടും ശക്തിപ്രാപിച്ചതോടെ അസമിൽ പ്രളയക്കെടുതി രൂക്ഷമാകുന്നു.സംസ്ഥാനത്തെ ഒൻപത് ജില്ലകളിലാണ് ദുരിതം തുടരുന്നത്.ഏഴ് ലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചതായാണ് അധികൃതരുടെ കണക്ക്.18,902 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചു
സംസ്ഥാനത്ത് ഇതുവരെ 62 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 14 പേർ മരുച്ചു. ചിലയിടങ്ങളിൽ വെള്ളം താഴ്ന്നു തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ സാഹചര്യം സംബന്ധിച്ച പുതിയ വിവരങ്ങൾ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ ബന്ധപ്പെട്ട് വിലയിരുത്തി.
അതേസമയം ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമായി ശക്തമായതും അതിശക്തമായതുമായ മഴയ്ക്ക് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കി അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
