കോട്ടയം ജില്ലയിൽ മഴയ്ക്ക് ശമനമായെങ്കിലും പ്രളയഭീഷണി പൂർണമായി ഒഴിഞ്ഞിട്ടില്ല. മലയോര മേഖലകളിൽ സ്ഥിതി മെച്ചപ്പെട്ടെങ്കിലും മീനച്ചിലാറിലൂടെ ഒഴുകിയെത്തിയ പ്രളയജലം ജില്ലയിലെ പടിഞ്ഞാറൻ മേഖലകളിൽ വ്യാപകമായ വെള്ളക്കെട്ടിന് ഇടയാക്കി. കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, തിരുവാതുക്കൽ, ഇല്ലിക്കൽ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.
ഇന്നലെ രാത്രി മുതൽ ജില്ലയിൽ മഴ കാര്യമായി കുറഞ്ഞതോടെ പാലാ, ഈരാറ്റുപേട്ട തുടങ്ങിയ മലയോര മേഖലകളിൽ ജനജീവിതം പതിയെ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. എന്നാൽ മീനച്ചിലാർ കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും പുലർച്ചെയോടെ വെള്ളം കയറി. പല റോഡുകളിലും ഗതാഗതം തടസ്സപ്പെടുകയും ചില പ്രദേശങ്ങൾ ഒറ്റപ്പെടുകയും ചെയ്തു.
വെള്ളം കയറിയതിനെ തുടർന്ന് ചില കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയെങ്കിലും ഭൂരിഭാഗം ആളുകളും വീടുകളിൽ തന്നെ തുടരുകയാണ്. മഴ മാറിനിന്നതിനാൽ വരും മണിക്കൂറുകളിൽ ജലനിരപ്പ് കുറയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ജില്ലയിൽ നിലവിൽ 36 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ദുരിതബാധിതർക്കുള്ള ഭക്ഷണം, താമസം, ചികിത്സ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ക്യാമ്പുകളിൽ ഒരുക്കിയിട്ടുണ്ട്.അതേസമയം, ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്കും വിനോദസഞ്ചാരത്തിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുകയാണ്. അടുത്ത മണിക്കൂറുകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും നദീതീരങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.
