അസമിൽ പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് പേർകൂടി മരിച്ചതോടെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 75 ആയി. നിലവിൽ ഏഴ് ജില്ലകളിലായി 3.32 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചത്. 622 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായതോടെ 45,000 ഹെക്ടറിലധികം കൃഷിഭൂമിയും നശിച്ചു. നിരവധി വീടുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു.
സ്ഥിതിഗതികൾ വിലയിരുത്തിയ അസം സർക്കാർ ദുരിതബാധിതർക്കുള്ള സഹായം വർധിപ്പിച്ചു. പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകുന്ന ധനസഹായം ഒമ്പത് ലക്ഷമായി ഉയർത്തിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ ദുരിതബാധിത കുടുംബങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായം, വിദ്യാർത്ഥികൾക്കുള്ള പ്രത്യേക സഹായം, പുനരധിവാസ നടപടികൾ എന്നിവയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസംഘം നാശനഷ്ടങ്ങൾ വിലയിരുത്തുന്നുണ്ട്.
