പാലക്കാട് പോസ്റ്റ് ഓഫീസ് വഴി കഞ്ചാവ് കടത്തിയ കേസിൽ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന നാല് പേരെ ഗുവാഹത്തിയിൽ നിന്ന് പിടികൂടി. ചിറ്റൂരിൽ കഞ്ചാവ് പാഴ്സൽ കൈപ്പറ്റുന്നതിനിടെ പിടിയിലായ സഹോദരങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായക വഴിത്തിരിവായത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് മേഘാലയിൽ നിന്ന് തപാൽ പാഴ്സൽ വഴി എത്തിയ കഞ്ചാവ് കൈപ്പറ്റുന്നതിനിടെ ചിറ്റൂർ സ്വദേശികളായ സഹോദരന്മാരായ സഞ്ജയെയും രാഹുലിനെയും എക്സൈസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർക്ക് പണം നൽകിയിരുന്ന ബന്ധുവുൾപ്പെടെ മറ്റ് പ്രതികളെയും പിടികൂടി. മേഘാലയിൽ നിന്ന് പോസ്റ്റ് ഓഫീസ് പാഴ്സൽ വഴിയാണ് കഞ്ചാവ് കേരളത്തിലെത്തിയതെന്ന് വ്യക്തമായതോടെ അന്വേഷണം നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറുകയായിരുന്നു.
ഗുവാഹത്തിയിലെ ലോകപ്രിയ ഗോപിനാഥ് ബോർഡോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ ടെർമിനൽ വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് കടത്തുന്ന ശൃംഖലയെക്കുറിച്ച് ലഭിച്ച വിവരത്തെ തുടർന്ന് എൻ.സി.ബി നടത്തിയ അന്വേഷണത്തിലാണ് നാല് പേർ പിടിയിലായത്.
പ്രതികളിൽ നിന്ന് 111 പാഴ്സലുകളിലായി ഒളിപ്പിച്ചിരുന്ന ഏകദേശം 670 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മേഘാലയിൽ നിന്ന് കേരളത്തിലേക്കും കഞ്ചാവ് അയച്ചത് ഇവരാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
അതേസമയം, ഒഡിഷയിൽ നിന്ന് തപാൽ പാഴ്സൽ വഴി കഞ്ചാവ് എത്തിച്ച മറ്റൊരു കേസിൽ പാലക്കാട് നൂറണി സ്വദേശി യാസറിനെയും സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ‘ട്രിമേഴ്സ് സലൂൺ’ എന്ന ബാർബർഷോപ്പ് നടത്തുന്ന ഇയാൾ മുമ്പും സമാനരീതിയിൽ തപാൽ വഴി കഞ്ചാവ് വരുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.ബാർബർഷോപ്പ് കേന്ദ്രീകരിച്ച് ആവശ്യക്കാർക്ക് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്ക് കഞ്ചാവ് എത്തിച്ചുനൽകിയ ശൃംഖലയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
