വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വച്ചതിനു പിന്നാലെ സമരം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് കോക്രോച്ചസ് ജനതാ പാർട്ടി. സംഘടന മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുകയും ബാക്കിയുള്ള വിഷയങ്ങളിൽ സമയബന്ധിത നടപടി ഉറപ്പുനൽകുകയും ചെയ്തതോടെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
കേന്ദ്ര മന്ത്രിമാർക്കൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ സിജെപി വക്താവ് സൗരവ് ദാസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിങ്, ജെ.പി. നഡ്ഡ, സിജെപി വക്താവ് അശുതോഷ് രംഗ, സൗരവ് ദാസ് എന്നിവരാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്കേന്ദ്ര പ്രതിനിധികളും സിജെപി നേതാക്കളും തമ്മിൽ നടന്ന നിരവധി ഘട്ട ചർച്ചകൾക്ക് ശേഷമാണ് ധാരണയിലെത്തിയത്.ആത്മഹത്യ ചെയ്‌ത വിദ്യാർത്ഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്‌ടപരിഹാരം, സമരക്കാർക്കെതിരെയുള്ള എഫ്ഐആർ പിൻവലിക്കുകയും ഭാവിയിൽ കേസെടുക്കുകയും ചെയ്യരുത് എന്നീ ആവശ്യങ്ങൾ പരിഗണിക്കണമെന്നാണ് സിജെപി മുൻപ് അറിയിച്ചത് .ഇതാണ് ഇപ്പോൾ അംഗീകരിച്ചത്.സമരം അവസാനിപ്പിച്ചെന്നും പ്രതിഷേധക്കാർ പിരിഞ്ഞുപോകണമെന്നും സിജെപി പ്രതിനിധികൾ അറിയിച്ചു.
ചർച്ചകളുടെ വിജയത്തെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും, സർക്കാർ നൽകിയ ഉറപ്പുകൾ നടപ്പാകുന്നുണ്ടോ എന്ന് സംഘടന നിരന്തരം നിരീക്ഷിക്കുമെന്ന് സിജെപി നേതൃത്വം അറിയിച്ചു. ആവശ്യങ്ങൾ പൂർണമായി നടപ്പായില്ലെങ്കിൽ തുടർ സമരപരിപാടികൾ ആലോചിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
