സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി മാറ്റുന്നതിനുള്ള ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കേരള എന്ന പേര് കേരളം എന്നാക്കിയാണ് മാറ്റുന്നത്.ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം കേരളയില്‍ നിന്ന് കേരളം എന്നാക്കിയതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരിക്കും കേരള സംസ്ഥാന നാമമാറ്റ ബിൽ, 2026 ലോക്സഭയിൽ അവതരിപ്പിക്കുന്നത്.അതേ സമയം അമിത് ഷാ സഭയിൽ എത്തുമോ എന്നത് ഒരു ചോദ്യമായി നില നിൽക്കുകയാണ്.
പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ച് മൂന്ന് ആഴ്ച പിന്നിട്ടിട്ടും അമിത് ഷാ സഭയിലെത്തിയിരുന്നില്ല. ആഭ്യന്തരമന്ത്രി സഭയിൽ എത്താത്തതിനെ ചൊല്ലി പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ പലപ്പോഴും പ്രക്ഷുബ്ധമായിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം അദ്ദേഹത്തെ അറിയിക്കണമെന്ന് ഉപരാഷ്ട്രതി സി.പി. രാധാകൃഷ്ണൻ കേന്ദ്രമന്ത്രി കിരൺ റിജിജുവിനോട് അറിയിച്ചിരുന്നു. വിദ്യാർഥി പ്രതിഷേധത്തെ പെല്ലറ്റ് ഗൺ ഉപയോഗിച്ച് നേരിട്ടതിനെ കുറിച്ച് അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ഇരുസഭകളിലും പ്രതിഷേധം കടുപ്പിക്കുന്നത്. ഇതിനിടെ പല ബില്ലുകളും ചർച്ചയില്ലാതെ പാസാക്കുകയും ചെയ്തു.
വർഷകാല സമ്മേളനം അവസാനിക്കാനിരിക്കുകയാണ്. നാളെ സഭയിൽ ദേശീയ സഹകരണവികസന കോർപ്പറേഷൻ ഭേദഗതി ബില്ലും അവതരിപ്പിക്കേണ്ടത് അമിത് ഷായാണ്. അമിത് ഷാ വന്നില്ലെങ്കിൽ സഹമന്ത്രിമാർ ആരെങ്കിലും അവതരിപ്പിക്കുമോ എന്നതും ശ്രദ്ധേയമാണ്.
